Ongoing News
നീരജിന്റെ പരിശീലകൻ ഔട്ട്; പ്രകടനം പോരെന്ന് വിലയിരുത്തൽ
ആഗസ്റ്റ് വരെയായിരുന്നു കരാറെങ്കിലും തുടരേണ്ടെന്ന് എ എഫ് ഐ തീരുമാനിക്കുകയായിരുന്നു
ന്യൂഡൽഹി | ടോക്യോ ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവും ജാവലിൻ ത്രോ താരവുമായ നീരജ് ചോപ്രയുടെ പരിശീലകൻ യുവെ ഹോണിനെ അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ എഫ് ഐ) പുറത്താക്കി. പ്രകടനം മികച്ചതല്ലെന്ന് വിലയിരുത്തിയാണ് നടപടി.
ആഗസ്റ്റ് വരെയായിരുന്നു കരാറെങ്കിലും തുടരേണ്ടെന്ന് എ എഫ് ഐ തീരുമാനിക്കുകയായിരുന്നു. ഹോണിന് പകരം മറ്റ് രണ്ട് വിദേശ പരിശീലകരെ കൊണ്ടുവരുമെന്ന് അത്്ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. 100 മീറ്റർ ദൂരത്തിലേറെ ജാവലിൻ എറിഞ്ഞിട്ടുള്ള ഒരേയൊരു താരമാണ്
59 കാരനായ ഹോൺ.
2016 അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിലെ സ്വർണ നേട്ടത്തിന് ശേഷം നീരജിന്റെ കരിയർ രൂപപ്പെടുത്തുന്നതിൽ ഹോൺ നിർണായക പങ്കാണ് വഹിച്ചത്. 2018 ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും നീരജ് സ്വർണം നേടിയത് ഹോണിന് കീഴിലാണ്. ഹോണിന്റെ പരിശീലന മികവിലാണ് നീരജ് ചോപ്ര ടോക്യോ ഒളിന്പിക്സിൽ ഇന്ത്യയുടെ ഏക സ്വർണമെഡൽ സ്വന്തമാക്കിയത്. 2017ലാണ് ഹോണിനെ ഇന്ത്യൻ ദേശീയ ജാവലിൻ ടീമിന്റെ പരിശീലകനായി നിയമിച്ചത്.
നീരജ് ചോപ്രക്ക് പുറമേ അന്നു റാണി, ശിവ്പാൽ സിംഗ് എന്നിവരെയും പരിശീലിപ്പിച്ചു.
അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലി പലതവണ ഫെഡറേഷനും ഹോണും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.