Connect with us

Kerala

നാടിന് നരകം സമ്മാനിച്ച് ഏതോ സ്വര്‍ഗത്തിനു വേണ്ടി കാത്തിരിക്കുന്നവരാണ് മുസ്‌ലിം ലീഗുകാര്‍; വിവാദ പരാമര്‍ശവുമായി പി സരിന്‍

ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആര്‍ എസ് എസിന് കൊടുക്കുന്നതിന് തുല്യമാണ്.

Published

|

Last Updated

പാലക്കാട് | മുസ്‌ലിം ലീഗിനെതിരെ വിവാദ പരാമര്‍ശവുമായി സി പി എം സഹയാത്രികന്‍ പി സരിന്‍. ജനിച്ച മതം ഏതാണെന്ന് നോക്കിയാണ് സ്വര്‍ഗത്തിലേക്കുള്ള വഴി വെട്ടിയിരിക്കുന്നത് എന്നു പറഞ്ഞ്, നാടിന് നരകം സമ്മാനിച്ച് ഏതോ സ്വര്‍ഗത്തിനു വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാരെന്ന് സരിന്‍ പറഞ്ഞു. ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആര്‍ എസ് എസിന് കൊടുക്കുന്നതിന് തുല്യമാണെന്നും സരിന്‍ പറഞ്ഞു. യു ഡി എഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി പി എം നടത്തിയ പ്രതിഷേധ പരിപാടിയില്‍ പ്രസംഗിക്കവേയാണ് സരിന്റെ വിവാദ പരാമര്‍ശം.

മതത്തിന്റെ പേരില്‍ രാഷ്ട്രീയത്തെ ചുരുക്കിക്കൊണ്ടു വന്ന് മുസ്‌ലിം ലീഗ് സമം മുസ്‌ലിം എന്ന വ്യാഖ്യാനത്തിലേക്ക് എത്തിച്ചു. ഇതോടെ ബി ജെ പിക്കാര്‍ ഹിന്ദു സമം ബി ജെ പിയെന്നാക്കി മാറ്റി. ബി ജെ പിയെ അവരുടെ വഴിക്ക് വളരാന്‍ ലീഗ് വഴിവെട്ടിക്കൊടുക്കുകയാണെന്നും സരിന്‍ ആരോപിച്ചു.

മലപ്പുറം ജില്ലയോട് അടുത്ത് നില്‍ക്കുന്ന പ്രദേശമായതിനാല്‍ സെക്യുലര്‍ രാഷ്ട്രീയത്തിന്റെ മുഖം പോലും തച്ചുടച്ചുകൊണ്ട് ലീഗ് ചൊല്‍പ്പടിക്ക് നിര്‍ത്തുന്നു. കേരളത്തില്‍ യു ഡി എഫിനൊപ്പം നില്‍ക്കുന്ന മുസ്‌ലിം ലീഗ് ഡല്‍ഹിയില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. തിരുവേഗപ്പുറയിലെ ലീഗുകാര്‍ക്ക് മതഭ്രാന്താണ്. എസ് ഡി പി ഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെ ചേര്‍ത്തുപിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നതെന്നും സരിന്‍ പറഞ്ഞു.

 

Latest