Connect with us

Kerala

ഒമ്പത് വയസ്സുകാരിയുടെ വലതുകൈ മുറിച്ചുമാറ്റിയ സംഭവം: ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് റിപോര്‍ട്ട്

കുട്ടിക്ക് ശാസ്ത്രീയമായ ചികിത്സ നല്‍കിയിരുന്നുവെന്നും ഓര്‍ത്തോ ഡോക്ടേഴ്സ് ഡി എം ഒക്ക് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.

Published

|

Last Updated

പാലക്കാട് | ജില്ലാ ആശുപത്രിയില്‍ ഒമ്പത് വയസ്സുകാരിയുടെ വലതുകൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് റിപോര്‍ട്ട്. കുട്ടിക്ക് ശാസ്ത്രീയമായ ചികിത്സ നല്‍കിയിരുന്നുവെന്നും ഓര്‍ത്തോ ഡോക്ടേഴ്സ് ഡി എം ഒക്ക് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. ആശുപത്രിക്ക് വീഴ്ചയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അധികൃതര്‍.

വലതുകൈ മുറിച്ചുമാറ്റിയ പാലക്കാട് പല്ലശ്ശന സ്വദേശിയായ ഒമ്പത് വയസ്സുകാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഡോ. കെ എം സിജു , ഡോ. കെ ടി ജൗഹര്‍ എന്നിവരാണ് ഡി എം ഒക്ക് റിപോര്‍ട്ട് നല്‍കിയത്. സെപ്തംബര്‍ 24നാണ് കുട്ടി ആശുപത്രിയില്‍ എത്തിയത്. കൈയുടെ എല്ല് പൊട്ടിയിരുന്നു. ഇതിന് ശാസ്ത്രീയമായ ചികിത്സ നല്‍കി. പിറ്റേദിവസം നിരീക്ഷണത്തിനായി കുട്ടിയോട് ആശുപത്രിയില്‍ എത്താന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് 30നാണ് കുട്ടി ജില്ലാ ആശുപത്രിയില്‍ എത്തുന്നത്. അപ്പോഴേക്കും കുട്ടിയുടെ കൈയിലെ രക്തയോട്ടം നിലച്ചിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയും ചെയ്തുവെന്നാണ് റിപോര്‍ട്ട്.

അതേസമയം, ചികിത്സാ പിഴവ് ഉണ്ടായി എന്നതില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. വിഷയത്തില്‍ ആരോഗ്യമന്ത്രിക്കെതിരെയും ആശുപത്രിക്കെതിരെയും പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. വീഴ്ച ഉണ്ടായെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. സംസ്ഥാന ആരോഗ്യ ഡയറക്ടര്‍ നേരിട്ട് പരിശോധന നടത്തി റിപോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

 

Latest