Connect with us

isl 2022

ചെന്നൈയില്‍ മുംബൈയുടെ ആറാട്ട്

രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് മുംബൈയുടെ വിജയം.

Published

|

Last Updated

ചെന്നൈ | ചെന്നൈയിന്‍ എഫ് സിയെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നാണംകെടുത്തി മുംബൈ സിറ്റി എഫ് സി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ അക്ഷരാര്‍ഥത്തില്‍ ആറാടുകയായിരുന്നു മുംബൈ. രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് മുംബൈയുടെ വിജയം.

രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് മുംബൈ ആറ് ഗോളുകള്‍ നേടിയത്. ആദ്യ അര മണിക്കൂറില്‍ തന്നെ രണ്ട് ഗോളുകള്‍ അടിച്ച് മുംബൈയെ സമ്മര്‍ദത്തിലാക്കാന്‍ ചെന്നൈക്ക് സാധിച്ചിരുന്നു. എന്നാല്‍ ആഘാതം അവസരമാക്കി മാറ്റുകയായിരുന്നു മുംബൈ ടീം.

ചെന്നൈ രണ്ടാം ഗോള്‍ നേടി അടുത്ത മിനുട്ടില്‍ തന്നെ മുംബൈ ആദ്യ ഗോള്‍ അടിച്ചു. 33ാം മിനുട്ടില്‍ ഗ്രെഗ് സ്റ്റിവാര്‍ട്ടിന്റെ അസിസ്റ്റില്‍ ജോര്‍ജ് ഡയസ് ആണ് മുംബൈയുടെ ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അധിക സമയത്ത് ഗ്രെഡ് സ്റ്റിവാര്‍ട്ടിന്റെ വകയായിരുന്നു സമനില ഗോള്‍. 49ാം മിനുട്ടില്‍ ബിപിന്‍ സിംഗിന്റെ അസിസ്റ്റില്‍ വിനീത് റായ് മുംബൈയുടെ ലീഡ് ഗോള്‍ നേടി.

60ാം മിനുട്ടില്‍ വിഗ്നേഷ് ദക്ഷിണാമൂര്‍ത്തിയുടെ വകയായിരുന്നു നാലാം ഗോള്‍. 65ാം മിനുട്ടില്‍ ആല്‍ബെര്‍ട്ടോ നൊഗ്വിറ മുംബൈയുടെ ഗോള്‍ പട്ടിക അഞ്ചാക്കി. രണ്ടാം പകുതിയുടെ അധിക സമയത്ത് ബിപിന്‍ സിംഗ് ആറാം ഗോള്‍ നേടി മുംബൈയുടെ ക്വാട്ട പൂര്‍ത്തിയാക്കി. 19ാം മിനുട്ടില്‍ പെറ്റര്‍ സ്ലിസ്‌കോവിച്ച് ആണ് ചെന്നൈയുടെ ആദ്യ ഗോളടിച്ചത്. 32ാം മിനുട്ടില്‍ അബ്ദിന്നാസര്‍ എല്‍ ഖയാതി രണ്ടാം ഗോളും നേടി.

Latest