aluva murder case
കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ മന്ത്രി വീണ ജോർജ് സന്ദർശിച്ചു
ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

കൊച്ചി | ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ മാതാപിതാക്കളെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ താമസ സ്ഥലത്ത് ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് മന്ത്രി എത്തിയത്. തായിക്കാട്ടുകര ഗാരിജിനു സമീപത്തെ കുട്ടിയുടെ താമസ സ്ഥലത്തെത്തിയ മന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കത്തക്ക വിധമുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും അതാണാവശ്യപ്പെട്ടത്. പഴുതുകളടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. അത്യന്തം ദുഃഖകരമായ സംഭവമാണ്. പോക്‌സോ ഇരകളുടെ അമ്മമാര്‍ക്കുള്ള ആശ്വാസനിധി ഉടന്‍ അനുവദിക്കും. ബാക്കി കാര്യങ്ങള്‍ പിന്നീട് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
കുട്ടിയുടെ ഭൗതികദേഹം കാണാനോ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനോ സർക്കാർ പ്രതിനിധികൾ എത്താത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. കുട്ടിയുടെ ക്രൂരകൊലപാതകത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചതും വിമർശനവിധേയമായിട്ടുണ്ട്. മന്ത്രിമാർ അടക്കം എത്താത്തത് വിവാദമാക്കേണ്ട സമയമല്ലിതെന്ന് വീണാ ജോർജ് പറഞ്ഞു.