Connect with us

Kerala

എംജിയിലെ കൈക്കൂലി കേസ്; എല്‍സി കൂടുതല്‍ വിദ്യാര്‍ഥികളില്‍ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തല്‍

നാല് വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവിധ ഘട്ടങ്ങളായാണ് എല്‍സിയുടെ അക്കൗണ്ടിലേക്ക് പണം വന്നത്

Published

|

Last Updated

കോട്ടയം | കൈക്കൂലി കേസില്‍ പിടിയിലായ എംജി സര്‍വകലാശാലയിലെ എം ബി എ വിഭാഗം അസിസ്റ്റന്റ്, സി ജെ എല്‍സി മറ്റ് നാല് കുട്ടികളില്‍ നിന്ന് കൂടി പണം വാങ്ങിയെന്ന് വിജിലന്‍സ് കണ്ടെത്തി. എല്‍സിയുടെ അക്കൗണ്ട് വിവരങ്ങളില്‍ നിന്നാണ് വിജിലന്‍സിന് നിര്‍ണായക തെളിവ് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്‍സിയെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

നാല് വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവിധ ഘട്ടങ്ങളായാണ് എല്‍സിയുടെ അക്കൗണ്ടിലേക്ക് പണം വന്നത്. 2010-2014 ബാച്ചിലെ വിദ്യാര്‍ഥികളാണിവര്‍. പല തവണ പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവരെയാണ് എല്‍സി ലക്ഷ്യമിട്ടത്. സാമ്പത്തിക ചുറ്റുപാട് മനസിലാക്കി നിരന്തമുള്ള ഫോണ്‍ സംഭാഷണങ്ങളിലൂടെ പണമിടപാടിലേക്ക് എത്തുകയായിരുന്നു. മെഴ്‌സി ചാന്‍സില്‍ ജയിപ്പിച്ചു തരാമെന്നായിരുന്നു എല്‍സിയുടെ വാഗ്ദാനം.

കര്‍ശന ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ എല്‍സിയേയും വിദ്യാര്‍ത്ഥികളേയും വിശദമായി ചോദ്യം ചെയ്യാന്‍ തന്നെയാണ് വിജിലന്‍സ് തീരുമാനം. എംബിഎ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ നല്‍കാന്‍ വിദ്യാര്‍ഥിനിയില്‍ നിന്ന് പണം വാങ്ങുന്നതിനിടെ ജനുവരി 28നാണ് എല്‍സിയെ സര്‍വകലാശാലയില്‍ നിന്ന് വിജിലന്‍സ് പിടികൂടിയത്.പത്തനംതിട്ട സ്വദേശിയില്‍ നിന്നാണ് എല്‍സി ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.