Kerala
കോതമംഗലത്ത് ആൺ സുഹൃത്തിനെ കൊന്നത് റെഡ്ബുള്ളിൽ കളനാശിനി കലർത്തി നൽകി; കാനുകൾ കണ്ടെടുത്തു
പ്രതി കുറ്റം ചെയ്തത് മറ്റാരുടെയും സഹായമില്ലാതെ

കൊച്ചി | കോതമംഗലത്ത് ആൺ സുഹൃത്തിനെ കൊലപ്പെടുത്താൻ പ്രതി അദീന കളനാശിനി കലർത്തി നൽകിയത് റെഡ്ബുളളിൽ. കൊല്ലപ്പെട്ട അൻസിൽ നിരന്തരമായി റെഡ്ബുൾ ഉപയോഗിക്കുന്നയാളാണെന്ന് മനസ്സിലാക്കിയായിരുന്നു ഈ നീക്കം. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ റെഡ്ബുള്ളിൻ്റെ കാനുകൾ കണ്ടെത്തി.
വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട് അദീന നിരവധി തവണ അൻസിലിനെ ഫോണിൽ വിളിച്ചു. നമ്പർ ബ്ലോക്ക് ചെയ്തതോടെ സുഹൃത്തിൻ്റെ ഫോണിലേക്ക് വിളിച്ചാണ് വരുത്തിച്ചത്. ലഹരി ഉപയോഗിച്ചാണ് അൻസിൽ വീട്ടിലെത്തിയതെന്നും കൃത്യം നടത്താൻ അദീന മറ്റാരുടെയും സഹായം തേടിയില്ലെന്നും പോലീസ് കണ്ടെത്തി.
ദീര്‍ഘകാലമായുള്ള ബന്ധത്തിനിടെ തന്നെ ഉപദ്രവിച്ചുവെന്ന അദീനയുടെ പരാതിയില്‍ കോതമംഗലം പോലീസ് അന്‍സിലിനെതിരെ നേരത്തേ കേസ് എടുത്തിരുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട അന്‍സില്‍ ഇതിനായി അദീനക്ക് പണം വാഗ്ദാനം ചെയ്തെങ്കിലും കേസ് പിൻവലിച്ചിട്ടും പണം നൽകിയില്ല. ഈ തര്‍ക്കത്തിലാണ് അദീന, ആണ്‍ സുഹൃത്തായ അന്‍സിലിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് ഭാഷ്യം.
കൊലപാതകത്തിനുള്ള തയ്യാറെടുപ്പ് രണ്ട് മാസങ്ങള്‍ക്ക് മുന്നേ അദീന ആരംഭിച്ചിരുന്നു. അദീന ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വിഷം അന്‍സില്‍ കൊണ്ടുവന്നതെന്നായിരുന്നു അദീന ആദ്യം നല്‍കിയ മൊഴി. എന്നാല്‍ കളനാശിനി ദിവസങ്ങള്‍ക്ക് മുന്പേ വാങ്ങിവെച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സില്‍ വെച്ച് അന്‍സില്‍ നടത്തിയ വെളിപ്പെടുത്തലും നിര്‍ണായകമായി.