Connect with us

Business

ശ്രീനഗറിൽ ലുലുവിന്റെ ഹൈപ്പർമാർക്കറ്റ് വരുന്നു

ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ഹൈപ്പർ മാർക്കറ്റ് വരുന്നതോടെ 1,500ഓളം ആളുകൾക്ക് തൊഴിൽ ലഭിക്കും

Published

|

Last Updated

ശ്രീനഗർ | മിഡിൽ ഈസ്റ്റ് റീട്ടെയ്‌ലർ ഗ്രൂപ്പായ ലുലു ഗ്രൂപ്പ് ജമ്മു കശ്മീരിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറക്കുന്നു. ഹൈപ്പർ മാർക്കറ്റ്‌ ആരംഭിക്കുന്നതിനായി ലുലു ഗ്രൂപ്പും യു എ ഇ ആസ്ഥാനമായുള്ള എമാർ ഗ്രൂപ്പും തമ്മിൽ ധാരണയായി.
ശ്രീനഗറിലെ സെംപോറയിൽ എമാർ ഗ്രൂപ്പ് സ്ഥാപിക്കുന്ന ‘മാൾ ഓഫ് ശ്രീനഗറി’ന്റെ തറക്കല്ലിടൽ ചടങ്ങിൽ വെച്ചാണ് ലുലു ഇന്ത്യയുടെ ചീഫ് ഓപ്പറേഷൻ ഓഫീസർ രജിത് രാധാകൃഷ്ണനും എമാർ ഗ്രൂപ്പ് സി ഇ ഒ അമിത് ജെയിനുമാണ്  ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് 250 കോടി രൂപ നിക്ഷേപത്തിൽ ആരംഭിക്കുന്ന മാൾ ഓഫ് ശ്രീനഗറിൻ്റെ തറക്കല്ലിട്ടത്.  പത്ത് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള പദ്ധതി 2026-ൽ പൂർത്തിയാക്കാനാണ് ആഗോള പ്രശസ്തമായ ബുർജ് ഖലീഫ, ദുബായ് മാൾ എന്നിവയുടെ ഉടമസ്ഥരായ എമാർ ഉദ്ദേശിക്കുന്നത്.  ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരി, യു എ ഇ ഇന്ത്യ ബിസിനസ് കൗൺസിൽ ചെയർമാനും ഷറഫ് ഗ്രൂപ്പ് വൈസ് ചെയർമാനുമായ മേജർ ജനറൽ ഷറഫുദ്ദീൻ ഷറഫ്, ജമ്മു കശ്മീർ ഗവ. ചീഫ് സെക്രട്ടറി അരുൺ കുമാർ മേത്ത ഉൾപ്പെടെ മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ഹൈപ്പർ മാർക്കറ്റ് സ്ഥാപിക്കുന്നത്. കശ്മീരിൽ നിന്നുള്ള  1,500ഓളം ആളുകൾക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് ലുലു ഇന്ത്യ സി ഒ ഒ രജിത് രാധാകൃഷ്ണൻ പറഞ്ഞു.
ജമ്മു കശ്മീരില്‍ ആദ്യഘട്ടത്തില്‍ 200 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി പറഞ്ഞു.   പദ്ധതികളിലൂടെ പ്രദേശവാസികളായ യുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കുന്നത്. ഇതിന് പുറമെ കാര്‍ഷിക മേഖലയ്ക്കും  കര്‍ഷകര്‍ക്കും വലിയ പ്രയോജനമുണ്ടാകുമെന്നും യൂസുഫലി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വർഷം ജനുവരിയിൽ ദുബൈയിൽ വെച്ച് ജമ്മു കശ്മീർ സർക്കാരും ലുലു ഗ്രൂപ്പും തമ്മിൽ ഒപ്പ് വെച്ച ധാരണയുടെയും തുടർ ചർച്ചകളുടെയും   അടിസ്ഥാനത്തിലാണ് ലുലു ഗ്രൂപ്പ് കാശ്മീരിൽ നിക്ഷേപിക്കുന്നത്. നിലവിൽ കാശ്മീർ കുങ്കുമപ്പൂവ്, ആപ്പിൾ,  ബദാം, വാൾ നട്ട് ഉൾപ്പെടെ കാശ്മീരിൽ നിന്നും ലുലു വിവിധ ഹൈപ്പർ മാർക്കറ്റുകളിലേക്ക്  കയറ്റി അയക്കുന്നുണ്ട്.

Latest