Connect with us

Kerala

ലൈഫ് മിഷന്‍ പദ്ധതി: 20,073 വീടുകള്‍ കൂടി നാളെ കൈമാറും; 41,439 പുതിയ ഗുണഭോക്താക്കളുമായി കരാര്‍ ഒപ്പുവെക്കും

ലൈഫ് ഭവന പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത് 3,42,156 വീടുകളാണ് നിര്‍മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് സമര്‍പ്പിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ പണികഴിപ്പിച്ച 20,073 വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഗുണഭോക്താക്കള്‍ക്ക് കൈമാറും. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയുടെ ഭാഗമായാണ് വീടുകള്‍ പൂര്‍ത്തിയാക്കിയത്. ലൈഫ് 2020 പട്ടികയില്‍ ഉള്‍പ്പെട്ട 41,439 ഗുണഭോക്താക്കളുമായി കരാര്‍ ഒപ്പുവെക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും.

ലൈഫ് ഭവന പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത് 3,42,156 വീടുകളാണ് നിര്‍മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് സമര്‍പ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെ 54,648 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ഇതിനു പുറമേ 67,000 ലധികം വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി ‘മനസ്സോടിത്തിരി മണ്ണ്’ കാമ്പയിനിലൂടെ ഇതുവരെ 23.50 ഏക്കര്‍ സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 12.32 ഏക്കര്‍ ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് കൈമാറി. ഇതോടൊപ്പം ലൈഫ് 2020 ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 3,69,262 ഭൂമിയുള്ള ഭവനരഹിതരില്‍ പട്ടികജാതി പട്ടികവര്‍ഗ ഫിഷറീസ് വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കും അതിവേഗം ആനുകൂല്യം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിയിരുന്നു. ഇതേത്തുടര്‍ന്ന് 46,380 ഗുണഭോക്താക്കള്‍ ഭവന നിര്‍മാണത്തിനായി കരാറില്‍ ഏര്‍പ്പെടുകയും ഇതില്‍ 587 പേരുടെ ഭവന നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.

ഏതൊരു മനുഷ്യന്റെയും അവകാശമാണ് അടച്ചുറപ്പുള്ള വീടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് നല്‍കുന്ന സുരക്ഷിത ബോധവും ആത്മവിശ്വാസവും ചെറുതല്ല. എല്ലാവരും സംതൃപ്തിയോടെ ജീവിക്കുന്നൊരു നാടായി കേരളത്തെ മാറ്റാന്‍ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയാണ് സര്‍ക്കാര്‍. ഭവനരഹിതരില്ലാത്ത സുന്ദര കേരളമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിലേക്കുള്ള വലിയ കാല്‍വെപ്പാണ് നാളെ കൈമാറുന്ന 20,073 വീടുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest