Connect with us

തെളിയോളം

മൗനം സമ്മതം പാസ്സാക്കാൻ വരട്ടെ!

കൂട്ടുകാരുടെ സമ്മർദത്താൽ കരിയർ തീരുമാനങ്ങളിൽ അബദ്ധം വരുത്തുന്നതിന്റെ മനശ്ശാസ്ത്രവും ഇതു തന്നെയാണ്. "എല്ലാവരും അത് തിരഞ്ഞെടുക്കുന്നു, അതിൽ നിന്ന് വിട്ടുനിന്നാൽ ഞാൻ ട്രെന്റിൽ നിന്ന് പുറത്താകും' എന്ന ആശങ്കയിൽ പലതരം കുഴികളിൽ ചെന്ന് ചാടുന്നവരെ കണ്ടിട്ടില്ലേ. ഗ്രൂപ്പ് തിങ്ക് ട്രാപ്പിൽ പെടാതിരിക്കാൻ നല്ല പരിഹാര ക്രിയകളുണ്ട്.

Published

|

Last Updated

ഫാക്ടറി കെട്ടിടത്തിൽ ഒരു ഫയർ ഡ്രിൽ അലാറം മുഴങ്ങി. എല്ലാവരും ഇടതുവശത്തേക്ക് ഓടുകയാണ്. സർദാർജിയും ഉണ്ട് കൂട്ടത്തിൽ. ഓട്ടത്തിനിടയിൽ ഒപ്പമുള്ള ആൾക്കൂട്ടത്തോട് സർദാർ ചോദിച്ചു. “നമ്മൾ എന്തിനാണ് ഓടുന്നത്?’ അതിൽ ഓരാൾ പറഞ്ഞു, “അറിയില്ല, മുന്നിൽ ഉള്ളവർക്ക് അറിയുമായിരിക്കും!’ അപ്പോൾ സർദാർജി ആശ്ചര്യത്തോടെ പറഞ്ഞു, “ഹോ! നമ്മുടെ ആശയക്കുഴപ്പത്തിനു പോലും ഒരു ടീം സ്പിരിറ്റുണ്ട് അല്ലേ!’ ഗ്രൂപ്പ് തിങ്കിംഗിന്റെ മനഃശാസ്ത്രം വെളിപ്പെടുത്തുന്ന ഒരു കഥയാണിത്. “എന്തിനാണ് ഒരു കാര്യം ചെയ്യുന്നതെന്ന് ആർക്കും അറിയില്ലെങ്കിലും എല്ലാവരും ആത്മവിശ്വാസത്തോടെ ചെയ്യുന്ന പ്രക്രിയയാണ് ഗ്രൂപ്പ് തിങ്ക്.

‘ ഒരു സംഘം ആളുകൾ തമ്മിൽ ഒരു ധാരണയിലേക്കെത്തുമ്പോൾ സ്വതന്ത്ര ആശയങ്ങളും വിമർശനശേഷിയും ഇല്ലാതാകുന്ന മനോഭാവമാണിത്. എല്ലാവരും ഒരേപോലെ ചിന്തിക്കാൻ തുടങ്ങുമ്പോൾ, പലപ്പോഴും അതിന്റെ അർഥം ആർക്കുമറിയില്ല, ഒരുമിച്ചു ചിന്തിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തിയിൽ എല്ലാവരും മുഴുകുന്നു എന്ന് മാത്രം. “എല്ലാവരും ഒരുപോലെ ചിന്തിക്കുന്നുണ്ടെങ്കിൽ, അതിൽ കുറച്ചു പേർ ചിന്തിക്കുന്നില്ല’ എന്ന് ജനറൽ ജോർജ് പാറ്റൺ.
കമ്മിറ്റി മീറ്റിംഗുകളിൽ മിക്കവാറും നടക്കുന്നത് ഇത്തരം ആശയ നിഷ്കാസനങ്ങളായിരിക്കും. ബ്രിട്ടീഷ് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ബാർനെറ്റ് കോക്സ് പറഞ്ഞത് പോലെ “ആശയങ്ങൾ ആകർഷിക്കപ്പെടുകയും പിന്നീട് നിശബ്ദമായി കഴുത്തു ഞെരിക്കപ്പെടുകയും ചെയ്യുന്ന ഒരു ഇടുങ്ങിയ ഇടമാണ് കമ്മിറ്റി.

“ഞാൻ എതിർത്താൽ ആരാണ് പിന്തുണക്കാൻ ഉണ്ടാവുക, ഓ എന്തോ ആവട്ടെ എല്ലാവരും യോജിച്ചതിന്റെ കൂടെ നിലകൊള്ളുന്നതാണ് നല്ലത്, ചിലപ്പോൾ എന്റെ അഭിപ്രായം തെറ്റായിരിക്കുമെങ്കിലോ? തുടങ്ങിയ ഒട്ടേറെ ചിന്തകളിൽ കമ്മിറ്റികളിൽ അഭിപ്രായം പറയാത്ത ആളുകളുണ്ട്. ഗ്രൂപ്പുകളിൽ കൂടുതൽ പിടിവാശിയുള്ളവരും യുക്തിരഹിതമായ പ്രവൃത്തികളെ ന്യായീകരിക്കാൻ കഴിവുള്ളവരും അവരുടെ ഇച്ഛാശക്തിയുള്ള ചർച്ച നയിക്കലിലൂടെ മറ്റുള്ളവരെ അനുരൂപപ്പെടാൻ സമ്മർദം ചെലുത്താനും സ്വന്തം അഭിപ്രായത്തിലേക്ക് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും, ഏകകണ്ഠതയുടെ ഒരു മിഥ്യാധാരണ സൃഷ്ടിക്കാനും ശ്രമിച്ചേക്കാം. ഇത്തരം കമ്മിറ്റികളിൽ നിന്ന് ജീവനുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കാൻ കഴിയില്ല.

കൂട്ടുകാരുടെ സമ്മർദത്താൽ കരിയർ തീരുമാനങ്ങളിൽ അബദ്ധം വരുത്തുന്നതിന്റെ മനശ്ശാസ്ത്രവും ഇതു തന്നെയാണ്. “എല്ലാവരും അത് തിരഞ്ഞെടുക്കുന്നു, അതിൽ നിന്ന് വിട്ടുനിന്നാൽ ഞാൻ ട്രെന്റിൽ നിന്ന് പുറത്താകും’ എന്ന ആശങ്കയിൽ പലതരം കുഴികളിൽ ചെന്ന് ചാടുന്നവരെ കണ്ടിട്ടില്ലേ. ഗ്രൂപ്പ് തിങ്ക് ട്രാപ്പിൽ പെടാതിരിക്കാൻ നല്ല പരിഹാര ക്രിയകളുണ്ട്. ഏത് കമ്മിറ്റിയും ഫലപ്രദമാകാൻ അതിൽ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ തേടാൻ ഒരാളെ ചുമതലപ്പെടുത്താം. ചോദ്യം ചെയ്യുന്നവർ തളർത്തുന്നവരല്ല, ചോദ്യങ്ങളാണ് വളർച്ച നിർണയിക്കുക എന്ന് ചിന്തിക്കാൻ കമ്മിറ്റികൾ നയിക്കുന്നവർക്ക് സാധ്യമാകണം. ഏത് കാര്യത്തിലും പോസിറ്റീവാണെങ്കിലും നെഗറ്റീവാണെങ്കിലും ഉടൻ പ്രതികരിക്കാനുള്ള മൗലിക അവബോധം ഒഴിവാക്കാൻ ശ്രദ്ധിക്കണം. ചർച്ചകളെ ശരിയാംവിധം നിരീക്ഷിച്ച് സ്വന്തം അഭിപ്രായം രൂപപ്പെടുത്തിയ ശേഷം യോജിപ്പോ വിയോജിപ്പോ അവതരിപ്പിക്കാം.

ചർച്ചയിൽ ഒരേ അഭിപ്രായങ്ങളും അവയുടെ ഏകോപനവും പാടില്ല എന്നതല്ല ഇതിന്റെ കാമ്പ്. ചിന്തിക്കാതെ കൂട്ടത്തിൽ ചേരുന്ന മനോഭാവമാണ് ഇല്ലാതാവേണ്ടത്. സംശയം വേണ്ടത് സഹകരണത്തിൽ അല്ല, ചിന്തയിലെ അനാസക്തിയിലാണ്. സർദാർ കഥയിലെ “എവിടേക്കാണ് ഓടുന്നത്’ എന്ന ചോദ്യമാണ് നമുക്കുള്ളിൽ മുഴങ്ങേണ്ടത്. ആട്ടിൻ പറ്റങ്ങളെ പോലെ ഐകകണ്ഠ്യേന കുന്നിൽ നിന്ന് താഴേക്ക് ചാടുന്നതിൽ അർഥമില്ലല്ലോ. “നമ്മൾ ഇത്രകാലവും ഇങ്ങനെയായിരുന്നു ചെയ്തു വരുന്നത്’ എന്ന ചൊല്ല് മാറരുതാത്തതിന്റെ ലൈസൻസായി മാറുകയാണ്. “ഇതിങ്ങനെയല്ല’ എന്ന് പറയാനുള്ള സ്വാതന്ത്ര്യവും വിസമ്മതവും വളർച്ചയുടെ ലക്ഷണമാണ്. “യെസ് സർ’ എന്ന് പറയുന്നവരേക്കാൾ “ഇങ്ങനെയും അതിനൊരു വശമുണ്ട്’ എന്ന് പറയുന്നവർക്ക് സ്പേസ് നൽകണം.

എതിരഭിപ്രായം ഉള്ളിലിട്ട് ചുമ്മാ തലയാട്ടിയോ മൗനമായോ “ഒറ്റക്കെട്ടായ’ തീരുമാനത്തിൽ എത്തിയിട്ട് എന്ത് കാര്യം. “പലരും ഒറ്റക്കെട്ടായി പറയുന്നതും എന്നാൽ വ്യക്തിപരമായി വിശ്വസിക്കാത്തതുമാണ് സമവായം’ എന്ന് അബ്ബാ എബാൻ.

Latest