Connect with us

National

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ലോ കോളജിലെ സുരക്ഷാ ജീവനക്കാരനും അറസ്റ്റില്‍

സുരക്ഷാ ജീവനക്കാരന്‍ ബലാത്സംഗത്തിന് സഹായം ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്

Published

|

Last Updated

കൊല്‍ക്കത്ത| കൊല്‍ക്കത്തയിലെ നിയമ വിദ്യാര്‍ത്ഥിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ലോ കോളേജിലെ സുരക്ഷാ ജീവനക്കാരനാണ് അറസ്റ്റിലായത്. ഇയാള്‍ ബലാത്സംഗത്തിന് സഹായം ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. മുഖ്യപ്രതിയും തൃണമൂല്‍ കോണ്‍ഗ്രസ് ഛാത്ര പരിഷത്തിന്റെ സൗത്ത് കൊല്‍ക്കത്ത ജില്ലാ ജനറല്‍ സെക്രട്ടറിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ മനോജിത് മിശ്ര (31), സെയ്ബ് അഹമ്മദ് (19), പ്രമിത് മുഖര്‍ജി (20) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് തന്നെ ബലാത്സംഗത്തിനിരയാക്കിയതെന്ന് അതിജീവിതയുടെ പരാതിയില്‍ പറയുന്നു. മനോജിത് മിശ്ര തന്നെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും നിലവിലുള്ള ബന്ധം ചൂണ്ടിക്കാട്ടി താന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും അതിജീവിത  പരാതിയില്‍ പറയുന്നു. കാമുകനെ ഉപദ്രവിക്കുമെന്നും മാതാപിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി കോളേജിനുള്ളില്‍ തന്നെ തടവിലാക്കുകയായിരുന്നുവെന്നും അതിജീവിത പറഞ്ഞു. സെയ്ബിന്റെയും പ്രമിതിന്റെയും സഹായത്തോടെയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും അതിജീവിത പറയുന്നുണ്ട്.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മുഖ്യപ്രതി നിര്‍ബന്ധിച്ചുവെന്നും അത് നിഷേധിച്ചപ്പോള്‍ അക്രമിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥിനി വ്യക്തമാക്കി. പ്രതികള്‍  ബലമായി സെക്യൂരിറ്റി ഗാര്‍ഡിന്റെ മുറിക്കുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നത്.

സൗത്ത് കൊല്‍ക്കത്ത ലോ കോളജ് കാമ്പസിനുള്ളില്‍ ബുധനാഴ്ച വൈകുന്നേരം 7.30-നും രാത്രി 10.50-നും ഇടയിലാണ് 24കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. പരീക്ഷയുമായി ബന്ധപ്പെട്ട ഫോമുകള്‍ പൂരിപ്പിക്കാനായി ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് യുവതി കോളേജിലെത്തിയത്. ആദ്യം കോളേജ് യൂണിയന്‍ റൂമിലായിരുന്നു യുവതി ഇരുന്നത്. പിന്നീട് പ്രധാന പ്രതി കോളേജിന്റെ പ്രധാന ഗേറ്റ് പൂട്ടിയിടാന്‍ നിര്‍ദ്ദേശം നല്‍കുകയും, കാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നും പരാതിയില്‍ പറയുന്നു.

മിശ്രയെയും അഹമ്മദിനെയും വ്യാഴാഴ്ച വൈകുന്നേരം സൗത്ത് കൊല്‍ക്കത്തയിലെ കസ്ബയിലെ ഒരു സിഗ്‌നല്‍ ക്രോസിംഗില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. മൂന്നാമത്തെ പ്രതിയായ മുഖര്‍ജിയെ വ്യാഴാഴ്ച പുലര്‍ച്ചെ 12.30 ഓടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.യുവതിയെ പ്രാഥമിക വൈദ്യപരിശോധന നടത്തി. നിരവധി സാക്ഷികളുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവസ്ഥലം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്.ആറ് മാസങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കത്തയിലെ തന്നെ ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സമാനമായ ഒരു കുറ്റകൃത്യം നടക്കുകയും ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആ സംഭവം രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് സമാന രീതിയില്‍ ലോ കോളജിലും ഒരു വിദ്യാര്‍ഥിനി പീഡനത്തിനിരയായത്.