Connect with us

From the print

കെ എം ബഷീർ കൊലപാതകം ; വീണ്ടും സമയം തേടി കേസ് വൈകിപ്പിക്കുന്നു

ജൂൺ ആറിന് പരിഗണിക്കും

Published

|

Last Updated

തിരുവനന്തപുരം | സിറാജ് ബ്യൂറോ ചീഫ് കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ തനിക്കെതിരായ കുറ്റം ചുമത്തൽ സംബന്ധിച്ച് വാദം ബോധിപ്പിക്കാൻ വീണ്ടും സാവകാശം തേടി. കോടതിയിൽ ഹാജരാകാതെയാണ് പ്രതി കൂടുതൽ സമയം തേടിയത്. കഴിഞ്ഞ ഡിസംബർ 11ന് കേസ് പരിഗണിച്ചപ്പോഴും ശ്രീറാം വെങ്കിട്ടരാമൻ സാവകാശം തേടിയിരുന്നു. സമയം ജൂൺ ആറിന് ശ്രീറാം വെങ്കിട്ടരാമൻ വാദം ബോധിപ്പിക്കണമെന്ന് സമയം നീട്ടി നൽകി തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ പി അനിൽകുമാർ ഉത്തരവിട്ടു.

കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷൻ ഹരജിയുമായി ചെന്ന ശ്രീറാമിന് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി വിളിച്ചു വരുത്തുന്നത്. 2023 ആഗസ്റ്റ് 25 നാണ് കേസിൽ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി ശ്രീറാം വെങ്കിട്ടരാമന്റെ റിവിഷൻ ഹരജി തിരസ്‌കരിച്ചത്.
നരഹത്യാ കേസ് നിലനിൽക്കില്ലെന്ന പ്രതിയുടെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഇടപെടൽ. സമാനമായ നിലപാട് നേരത്തേ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. കേസിൽ നരഹത്യ, തെളിവ് നശിപ്പിക്കൽ കുറ്റങ്ങൾ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചത്.

നരഹത്യാക്കുറ്റം നിലനിൽക്കുമോയെന്നത് വിചാരണയിലാണ് വ്യക്തമാകേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ നിലപാട് ശരിവെച്ചത്. ഇതോടെയാണ് നരഹത്യാ കുറ്റത്തിന് ശ്രീറാം വെങ്കിട്ടരാമൻ വിചാരണ നേരിടാൻ സാഹചര്യം ഒരുങ്ങിയത്. നരഹത്യാ കുറ്റം ചുമത്താനുള്ള തെളിവില്ലെന്നതായിരുന്നു പ്രധാന വാദം. കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനാ റിപോർട്ടിൽ തന്റെ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലെന്നും സാധാരണ മോട്ടോർ വാഹന വകുപ്പ് നിയമ പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമുള്ള വാദമാണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഉന്നയിച്ചത്.

അമിത വേഗതയിൽ വാഹനമോടിച്ചു എന്നത് കൊണ്ട് നരഹത്യാ കേസാവില്ലെന്നും ശ്രീറാം വാദിച്ചിരുന്നു. എന്നാൽ, സാഹചര്യത്തെളിവുകൾ, സാക്ഷി മൊഴികൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കുമ്പോൾ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വിചാരണ ഘട്ടത്തിലാണെന്നും വിചാരണ നടക്കേണ്ട കേസാണെന്നും നിരീക്ഷിച്ചു. 2019 ആഗസ്റ്റ് മൂന്ന് പുലർച്ചെയായിരുന്നു ശ്രീറാം അമിതാമായി മദ്യപിച്ച് വാഹനം ഇടിച്ച് കെ എം ബഷീറിനെ കൊലപ്പെടുത്തിയത്.

 

 

Latest