Kerala
കരിക്കിനേത്ത് സില്‍ക്‌സിലെ കൊലപാതകക്കേസ്;സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ശിപാര്‍ശ ചെയ്ത് ഹൈക്കോടതി
പത്തനംതിട്ട കരിക്കിനേത്ത് വസ്ത്രശാലയിലെ കാഷ്യര്‍ ആയിരുന്ന ബിജു എം ജോസഫ് 2013 നവംബര്‍ അഞ്ചിന് കൊല്ലപ്പെട്ട കേസിലാണ് നിയമനം

പത്തനംതിട്ട | പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ പത്തനംതിട്ട കരിക്കിനേത്ത് സില്‍ക്‌സിലെ കൊലപാതകക്കേസിന്റെ പുതിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഹൈക്കോടതി ശിപാര്‍ശ ചെയ്തു. അഡ്വ. പ്രശാന്ത് വി കുറുപ്പിനെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാന്‍ സര്‍ക്കാരിലേക്ക് ശിപാര്‍ശ ചെയ്തത്. പത്തനംതിട്ട കരിക്കിനേത്ത് വസ്ത്രശാലയിലെ കാഷ്യര്‍ ആയിരുന്ന ബിജു എം ജോസഫ് 2013 നവംബര്‍ അഞ്ചിന് കൊല്ലപ്പെട്ട കേസിലാണ് നിയമനം.
2015 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ വിചാരണ ഇതുവരെ തുടങ്ങാത്തത് പ്രതികളുടെ സ്വാധീനം കാരണമാണെന്നും, അതിനാല്‍ കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് ശിപാര്‍ശ ചെയ്യണമെന്നും ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് 2013 നവംബര്‍ അഞ്ചിന് കൊല്ലപ്പെട്ട ബിജു എം ജോസഫിന്റെ സഹോദരന്മാരായ സാബു എം ജോസഫും ബേബി എം ജോസഫും അപേക്ഷ നല്‍കിയിരുന്നു. ഇവര്‍ താല്പര്യമുള്ള പേരുകള്‍ അപേക്ഷയില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഇത് അനന്തര നടപടികള്‍ക്കായി അന്നത്തെ ജില്ലാ പോലീസ് മേധാവി പൊലീസ് ആസ്ഥാനത്തേക്ക് അയച്ചു. നടപടി വൈകിയപ്പോള്‍ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു . ഹരജി പരിഗണിച്ച ഹൈക്കോടതി പരാതിക്കാരെയും സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടറെയും കേട്ട ശേഷം, മൂന്നു പേരുകളില്‍ നിന്നും ഒരാളെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ശിപാര്‍ശ ചെയ്ത് ഈ മാര്‍ച്ച് 14 ന് പരാതി തീര്‍പ്പാക്കുകയും ചെയ്തു.
ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ ആദ്യം അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അന്നത്തെ സി ഐ എം ആര്‍ മധുബാബു മാര്‍ച്ച് 16ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. സി ആര്‍ പി സി 319 പ്രകാരം ആവശ്യമെങ്കില്‍ തെളിവുകള്‍ നശിപ്പിച്ചവരെ പ്രതികളാക്കാവുന്നതാണെന്നും കൊല്ലപ്പെട്ടയാളുടെ സഹോദരന്‍മാരുടെ ഹരജി തീര്‍പ്പാക്കി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം നടപടി നേരിടേണ്ടിവരുമെന്ന് ഭയന്നാണ് നിലവില്‍ ഡി വൈ എസ് പിയായ മധു ബാബു പരാതിയുമായി മുന്നോട്ടുവന്നത്. പ്രതികളെ ബോധപൂര്‍വ്വം സംരക്ഷിക്കാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ യെ മാറ്റി രണ്ടാമത് ഡി സി ആര്‍ ബി ഡിവൈ എസ് പിയായിരുന്ന എന്‍ രാജേഷിനെ നിയോഗിച്ചിരുന്നു. അന്വേഷണത്തില്‍ കൃത്രിമത്വവും അധികാരദുര്‍ വിനിയോഗവും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് അന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച പ്രശാന്ത് വി കുറുപ്പ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്നും ആരോപണമുണ്ട്