Connect with us

International

ഗസ്സക്കെതിരായ യുദ്ധം നിര്‍ത്തൂ; ഇസ്‌റാഈലില്‍ നെതന്യാഹുവിനെതിരെ വന്‍ പ്രതിഷേധം

ഗസ്സ വംശഹത്യ അവസാനിപ്പിക്കുകയും ഇസ്‌റാഈലി സൈന്യത്തെ പിന്‍വലിക്കുകയും ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുകയും ചെയ്താല്‍ ഇസ്‌റാഈലി ബന്ദികളെ മുഴുവനായി മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ്

Published

|

Last Updated

തെല്‍ അവിവ് | ഗസ്സയുമായുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും ശേഷിക്കുന്ന ബന്ദികളെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഇസ്‌റാഈല്‍ തലസ്ഥാനമായ തെല്‍ അവിവിലെ ഹോസ്റ്റേജസ് സ്‌ക്വയറില്‍ പതിനായിരങ്ങളുടെ യുദ്ധവിരുദ്ധ പ്രതിഷേധം. ഹോസ്റ്റേജസ് ആന്‍ഡ് മിസ്സിംഗ് ഫാമിലീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യുദ്ധവെറിക്കെതിരെ 30,000 പേര്‍ പങ്കെടുത്തതായി ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപോര്‍ട്ട് ചെയ്തു.

അവരെ വീട്ടിലേക്ക് കൊണ്ടുവരിക എന്നെഴുതിയ ബന്ദികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ബോര്‍ഡുകളുമാണ് പ്രധാനമായും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. നെതന്യാഹു നിലവില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കും അധികാരത്തിലുള്ള പിടി നിലനിര്‍ത്തുന്നതിനുമായി ഗസ്സയില്‍ വീണ്ടും യുദ്ധം തുടരുന്നതില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഇസ്‌റാഈലി പ്രതിപക്ഷം ആരോപിക്കുന്നു.

ഇസ്‌റാഈലിന്റെ ഗസ്സ വംശഹത്യ അവസാനിപ്പിക്കുകയും ഇസ്‌റാഈലി സൈന്യത്തെ പിന്‍വലിക്കുകയും ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുകയും ചെയ്താല്‍ ഇസ്‌റാഈലി ബന്ദികളെ മുഴുവനായി മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ് ആവര്‍ത്തിച്ച് സ്ഥിരീകരിച്ചു. എന്നാല്‍ നെതന്യാഹു ഭാഗികമായ കരാറുകളില്‍ ഉറച്ചുനില്‍ക്കുകയും ഫലസ്തീന്‍ വിഭാഗങ്ങളുടെ നിരായുധീകരണം ഉള്‍പ്പെടെയുള്ള പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി കരാറില്‍ ഒപ്പിടുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുകയാണ്.

ഗസ്സയില്‍ 50 ഇസ്‌റാഈലി ബന്ദികള്‍ ഉണ്ടെന്നാണ് ഇസ്‌റാഈലിന്റെ കണക്ക്. ഇതില്‍ 20 പേര്‍ ജീവനോടെയുണ്ട്. 10,400ല്‍ അധികം ഫലസ്തീനികളാണ് ഇസ്‌റാഈലി ജയിലുകളില്‍ തടവിലുള്ളത്. ഇവരില്‍ നിരവധി പേര്‍ പീഡനം, പട്ടിണി എന്നിവയാല്‍ മരിച്ചതായി ഫലസ്തീന്‍, ഇസ്‌റാഈലി മനുഷ്യാവകാശ, മാധ്യമ റിപോര്‍ട്ടുകളും സൂചിപ്പിക്കുന്നു.

 

---- facebook comment plugin here -----

Latest