Connect with us

Kerala

കണ്ണൂര്‍ കക്കാട് പുഴ കരകവിഞ്ഞു; പരിസര പ്രദേശം വെള്ളത്തില്‍

പുഴാതിയില്‍ ഒറ്റപ്പെട്ടുപോയ വീട്ടിലെ ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവരെ ഡിങ്കി ബോട്ടെത്തിച്ച് മാറ്റിപ്പാര്‍പ്പിച്ചു

Published

|

Last Updated

കണ്ണൂര്‍ | കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ കക്കാട് പുഴ കരകവിഞ്ഞൊഴുകുന്നു. റോഡും പരിസര പ്രദേശങ്ങളുമെല്ലാം വെള്ളത്തിലായി. നിരവധി വീടുകളില്‍ വെള്ളം കയറി. കക്കാട് പുഴാതിയില്‍  ഒറ്റപ്പെട്ടുപോയ വീട്ടിലെ ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവരെ ഡിങ്കി ബോട്ടെത്തിച്ച് അഗ്നിശമന സേന രക്ഷിച്ചു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പുഴക്കരികിലെ ഉപയോഗശൂന്യമായ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സ്വിമ്മിംഗ് പൂള്‍ ഉള്‍പ്പെടെയുള്ളവ വെള്ളത്തിനടിയിലായി.

കക്കാട് നിന്ന് മുണ്ടയാടേക്കുള്ള റോഡില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതുവഴിയുള്ള ഗതാഗതം നിലച്ചതോടെ സ്വകാര്യ ബസ് സര്‍വീസുള്‍പ്പെടെ മുടങ്ങി. വെള്ളക്കെട്ടറിയാതെ മുണ്ടയാട് ഭാഗത്ത് നിന്നെത്തിയ വാഹനങ്ങള്‍ വെള്ളം കയറിയത് കാരണം പ്രവര്‍ത്തനം നിലച്ചു.

തീവ്രമഴ ജനജീവിതത്തെ ദുരിതത്തിലാക്കി. ചൊവ്വാഴ്ച്ച പുലര്‍ച്ചെ പെയ്ത മഴ മുതല്‍ കക്കാട് പുഴ കരകവിഞ്ഞൊഴുകിയിരുന്നു. ഇന്നലെ രാത്രിയും മഴ ശക്തമായതോടെയാണ് വീടുകളിലുള്‍പ്പെടെ വെള്ളം കയറിയത്.

കണ്ണൂര്‍ ജില്ലയില്‍ ഇന്നും അതിതീവ്രമഴ മുന്നറിയിപ്പുണ്ട്. ജാഗ്രതയുടെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

Latest