enforcement directorate
കെ സുധാകരൻ ഇ ഡി ഓഫീസിലെത്തി; ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു
യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇ ഡി ഓഫീസിൽ കയറുന്നതിന് മുമ്പായി കെ സുധാകരൻ മാധ്യമങ്ങളോട് ആവർത്തിച്ചു.

കൊച്ചി| കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഓഫീസിൽ ഹാജരായി. രാവിലെ പത്തരക്ക് ശേഷമാണ് അദ്ദേഹം ഓഫീസിലെത്തിയത്. 11 മണിയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. നിലവിൽ ചോദ്യം ചെയ്യുൽ പുരോഗമിക്കുകയാണ്.
യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇ ഡി ഓഫീസിൽ കയറുന്നതിന് മുമ്പായി കെ സുധാകരൻ മാധ്യമങ്ങളോട് ആവർത്തിച്ചു. ഏറെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ഇ ഡിക്ക് മുമ്പിലേക്ക് പോകുന്നത്. അവസരങ്ങളുണ്ടായിട്ടും ജീവിതത്തിൽ ഇതുവരെ തെറ്റ് ചെയ്തിട്ടില്ല. തൻ്റെ കുടുംബാംഗങ്ങൾക്കൊന്നും ഇ ഡി നോട്ടീസ് ലഭിച്ചിട്ടില്ല. ഇനി ലഭിച്ചാൽ തന്നെ അതൊക്കെ നേരിടുമെന്നും കെ സുധാകരൻ പറഞ്ഞു.
മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് കെ സുധാകരനെ ഇ ഡി ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാനാണ് ഇ ഡി നോട്ടീസ് നൽകിയിരുന്നതെങ്കിലും അസൗകര്യമുള്ളതിനാൽ 22ന് ഹാജരാകാമെന്ന് അദ്ദേഹം ഇ ഡി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
വിദേശത്ത് നിന്നുമെത്തുന്ന രണ്ടര ലക്ഷം കോടി രൂപ ലഭിക്കുന്നതിനുള്ള തടസ്സം നീക്കുന്നതിന് ഡൽഹിയിൽ ഇടപെടൽ നടത്തുമെന്ന കെ സുധാകരന്റെ ഉറപ്പ് വിശ്വസിച്ച് 25 ലക്ഷം രൂപ മോൻസന് നൽകി വഞ്ചിതരായെന്നും ഇതിൽ പത്ത് ലക്ഷം രൂപ കെ സുധാകരൻ കൈപ്പറ്റിയെന്നുമാണ് പരാതിക്കാർ ആരോപിച്ചിരിക്കുന്നത്.
കള്ളപ്പണ ഇടപാടാണ് ഇ ഡി അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ച് കേസിൽ സുധാകരൻ രണ്ടാം പ്രതിയാണ്. സുധാകരന് ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന ഉറപ്പിലാണ് അന്ന് ജാമ്യം അനുവദിച്ചത്.