Kerala
സയണിസ്റ്റ് ഭീകരത തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം: മുഖ്യമന്ത്രി പിണറായി വിജയൻ
ഇറാന്‍ ഇസ്റാഈൽ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്ന കേരളീയര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഡല്‍ഹി കേരള ഹൗസിലെ റസിഡന്‍റ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം | ഇറാന് എതിരായ ഇസ്റാഈൽ ആക്രമണം തടയാന്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സയണിസ്റ്റ് ഭീകരത ലോകസമാധാനത്തിനു തന്നെ വെല്ലുവിളിയുണര്‍ത്തുന്ന ഘട്ടമാണിത്. അന്താരാഷ്ട്ര നിയമങ്ങളും എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ഒത്താശയോടെ ഇറാനെതിരെ അവര്‍ നടത്തുന്ന ആക്രമണം ഉടനടി നിര്‍ത്താന്‍ ലോകമാകെ ഒന്നിച്ച് സ്വരമുയര്‍ത്തണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യാ ഗവണ്മെന്‍റ് പശ്ചിമേഷ്യയില്‍ സമാധാനത്തിനും നീതിക്കും വേണ്ടി വ്യക്തമായ നിലപാട് സ്വീകരിക്കാനും ഇസ്റാഈലിനെതിരെ ശക്തമായ പ്രതിഷേധ സ്വരമുയര്‍ത്താനും തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇറാന്‍ ഇസ്റാഈൽ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്ന കേരളീയര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഡല്‍ഹി കേരള ഹൗസിലെ റസിഡന്‍റ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഡല്‍ഹിയിലെത്തുന്ന കേരളീയര്‍ക്ക് കേരളഹൗസില്‍ താമസസൗകര്യം ഒരുക്കും. ഇതിനു ശേഷം വിമാനം ലഭ്യമാകുന്ന മുറയ്ക്ക് മലയാളികളെ കേരളത്തിലേക്ക് അയയ്ക്കും.
ഇറാനിലേയും ഇസ്റാഈലിലെയും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ തിരികെ കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്‍ററിന്‍റെ ഹെല്‍പ്പ്ലൈന്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്‍റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍), +918802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍). ഇവരുടെ വിവരം വിദേശകാര്യമന്ത്രാലയത്തിനും ഇറാനിലേയും ഇസ്രയേലിലേയും ഇന്ത്യന്‍ എംബസികള്‍ക്കു കൈമാറുകയും തുടര്‍ നടപടികള്‍ക്കു വഴിയൊരുക്കുകയും ചെയ്യുമെന്നും മുഖയമന്ത്രി പറഞ്ഞു.