From the print
യു എസ് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിക്ക് ക്രൂരമർദനം
ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ കുനാൽ ജെയ്‌നാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടത്.

ന്യൂ ജഴ്സി | യു എസിലെ നെവാർ ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്രൂര മർദനം. ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ കുനാൽ ജെയ്‌നാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടത്.
വിദ്യാർഥിയെ നാടുകടത്തുന്നതിന് മുമ്പാണ് തറയിൽ മുഖം അമർത്തിപ്പിടിച്ച് വിലങ്ങണിയിച്ചത്. ക്രിമിനലിനെപ്പോലെയാണ് വിദ്യാർഥിയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടതെന്ന് കുനാൽ ജെയ്ൻ പറഞ്ഞു. ഹരിയാനയിൽ കൂടുതലായി സംസാരിക്കുന്ന ഹരിയാൻവി ഭാഷയാണ് വിദ്യാർഥി സംസാരിച്ചിരുന്നത്. പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ സഹായിക്കാമെന്ന് താൻ പോലീസിനോട് പറഞ്ഞു. എന്നാൽ അവർ എന്നെ അതിന് അനുവദിച്ചില്ല. കൂടുതൽ പോലീസുകാരെ വിളിക്കുകയാണ് അവർ ചെയ്തതെന്നും ജെയിൻ പറഞ്ഞു.
വിഷയം അന്വേഷിക്കാനും വിദ്യാർഥിക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും യു എസിലെ ഇന്ത്യൻ എംബസിയിൽ വിളിച്ച് ജെയിൻ ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, അനധികൃത യാത്രക്കാരുടെ വിസാ ചട്ടമോ യു എസ് നിയമമോ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഇന്ത്യയിലെ യു എസ് എംബസി പ്രസ്താവനയിൽ പറഞ്ഞു.