International
കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
കപ്പലില്‍ മൂന്ന് ഇന്ത്യക്കാരടക്കം 10 പേരാണ് ഉണ്ടായിരുന്നത്.
മോസ്‌കോ| കരിങ്കടലിലെ റഷ്യന്‍ സമുദ്രാതിര്‍ത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വിദേശ കാര്യ മന്ത്രാലയമാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. റഷ്യന്‍ തീരത്തു കൂടി സഞ്ചരിക്കുന്നതിനിടെയാണ് എംവി ഒമോര്‍ഫി എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്. ജൂലൈ 18നാണ് കപ്പല്‍ ആക്രമിക്കപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. മൂന്ന് ഇന്ത്യക്കാരടക്കം 10 പേരാണ് കപ്പലിലുണ്ടായിരുന്നത്. മറ്റ് രണ്ട് ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം.
കൊല്ലപ്പെട്ട നാവികന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ അന്താരാഷ്ട്ര വേദികളില്‍ പ്രതിഷേധമറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. കപ്പൽ ആക്രമിച്ചത് ആരാണെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ യുക്രേനിയൻ ഡ്രോൺ ആണ് ആക്രമണം നടത്തിയതെന്ന് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസം ഹോര്‍മൂസിലും ഒരു ഇന്ത്യന്‍ കപ്പലിന് നേരെ ആക്രമണമുണ്ടായിരുന്നു. 28 ഇന്ത്യക്കാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. അതില്‍ എല്ലാവരും സുരക്ഷിതരാണെന്ന് സ്ഥിരീകരണവുമുണ്ടായിരുന്നു.
Content Highlights:
An Indian sailor was killed in an attack on cargo ship MV Omorfi in Russian waters of the Black Sea. MEA confirmed that two other Indian crew members are safe and repatriation efforts are underway. Ukraine drone strikes are suspected while India plans to raise concerns at international forums.


