Connect with us

Kerala

കെ ടെറ്റ് രണ്ട് വര്‍ഷത്തിനുള്ളില്‍ നേടിയാല്‍ മതി; ശമ്പളം തടയില്ല: മന്ത്രി വി ശിവന്‍കുട്ടി

ഭിന്നശേഷി സംവരണത്തില്‍ നിയമന നടപടി രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഇന്നുതന്നെ ഇറക്കുമെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനം നേടുന്ന അധ്യാപകര്‍ക്ക് ആശ്വാസം. കെ ടെറ്റ് പാസാകാത്തവരുടെ ശമ്പളം തടഞ്ഞുവെക്കില്ലെന്നും രണ്ട് വര്‍ഷത്തിനുളളില്‍ കെ ടെറ്റ് നേടിയാല്‍ മതിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു . ഭിന്നശേഷി സംവരണത്തില്‍ നിയമന നടപടി രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഇന്നുതന്നെ ഇറക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപകര്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധമാക്കിയിരുന്നു.എന്നാല്‍ 2012നു മുമ്പ് നിയമിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ 2025 സെപ്റ്റംബര്‍ 1-ന് സുപ്രീം കോടതി ഇത്തരം ഇളവുകളെ റദ്ദാക്കുകയും കെ-ടെറ്റ് ഇല്ലാത്തവരെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇത് ഇരുപതിനായിരത്തോളം അധ്യാപകരുടെയും അവരുടെ കുടുംബങ്ങളെയും ബാധിക്കും. കോടതി വിധി നടപ്പിലാക്കിക്കൊണ്ട് തന്നെ അധ്യാപകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വഴി കണ്ടെത്തിയിരിക്കുകയാണ്. വിധി പ്രകാരം രണ്ടു വര്‍ഷം കെ-ടെറ്റ് പാസ്സാകാന്‍ സമയം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

അതിനാല്‍, രണ്ടു വര്‍ഷത്തിനുള്ളില്‍ കെ-ടെറ്റ് നേടണം എന്ന വ്യവസ്ഥയില്‍, 2025 സെപ്തംബര്‍ 1 നു മുന്‍പ് നിയമനം ലഭിച്ചതും സമാന യോഗ്യതകളായ നെറ്റ്, സെറ്റ്, എം ഫില്‍, പി എച്ച് ഡി എന്നിവ ഉള്ള എല്ലാവര്‍ക്കും ശമ്പള സ്‌കെയിലില്‍ താല്‍ക്കാലിക അപ്രൂവല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അധ്യാപകരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയതിനുശേഷം തീരുമാനം കൈക്കൊള്ളുന്നതാണ്.ഭിന്നശേഷി സംവരണത്തിലെ സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകള്‍ക്കും ബാധകമായിരിക്കുമെന്നും ഇതുസംബന്ധിച്ച് എജിയുടെ നിയമോപദേശം ലഭിച്ചുവെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു

സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കൃത്യമാക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ആധാര്‍ കാര്‍ഡിലെ ചെറിയ തെറ്റുകള്‍ മൂലമോ അപേക്ഷ നല്‍കിയിട്ടും കാര്‍ഡ് ലഭിക്കാത്തത് മൂലമോ കുട്ടികളെ എണ്ണത്തില്‍ ഉള്‍പ്പെടുത്താതെ വന്നു. ഇത് തസ്തികകള്‍ നഷ്ടപ്പെടുന്നതിലേക്കും അധ്യാപകര്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുന്നതിലേക്കും നയിച്ചു.ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു അധ്യാപകന്റെയും ജോലി പോകരുത് എന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് 2025 ജൂലൈ 14 വരെ ആധാറിനായി അപേക്ഷിച്ച കുട്ടികളെയും, തെറ്റുകള്‍ തിരുത്താന്‍ അപേക്ഷിച്ചവരെയും പരിഗണിച്ച് തസ്തിക പുനര്‍നിര്‍ണ്ണയിക്കാന്‍ ഉത്തരവിട്ടു. ഇതിലൂടെ പുറത്തുപോയ പല അധ്യാപകരെയും തിരിച്ചെടുക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest