Connect with us

kv thomas@party congress

കോണ്‍ഗ്രസില്‍ നിന്ന് എന്നെ ചവിട്ടിപ്പുറത്താക്കാന്‍ സാധിക്കില്ല: കെ വി തോമസ്

അവസാനശ്വാസം വരെ കോണ്‍ഗ്രസുകാരനായി തുടരും

Published

|

Last Updated

കൊച്ചി | കോണ്‍ഗ്രസില്‍ നിന്ന് തന്നെ ചവിട്ടിപ്പുറത്താക്കാന്‍ പറ്റില്ലെന്ന് എ ഐ സി സി അംഗം കെ വി തോമസ്. ഓട് പൊളിച്ചല്ല ഞാന്‍ കോണ്‍ഗ്രസില്‍ വന്നത്. അവസാനശ്വാസം വരെ താന്‍ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും തോമസ് പറഞ്ഞു. പാര്‍ട്ടി വിലക്ക് ലംഘിച്ച് സി പി എം സെമിനാറില്‍ പങ്കെടുത്തതിന് തോമസിനെതിരായ നടപടി ആലോചിക്കാന്‍ ഇന്ന് എ ഐ സി സി അച്ചടക്ക സമിതി യോഗം ചേരുന്നുണ്ട്. ഈ സാഹചര്യത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു തോമസ്.

കെ വി തോമസിന്റെ സ്വത്ത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന കെ സുധാകരന്റെ ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. തനിക്കെതിരെ രാജ്യത്തെ വിവിധ ഏജന്‍സികള്‍ അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പാര്‍ട്ടിയെ ഉപയോഗിച്ച് ഒന്നും താന്‍ ഉണ്ടാക്കിയിട്ടില്ലെന്നും തോമസ് പറഞ്ഞു.
കെ വി തോമസിനെതിരെ നടപടി ആലോചിക്കാന്‍ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ അച്ചടക്ക സമിതിയാണ് ഇന്ന് യോഗം ചേരുന്നത്. അദ്ദേഹത്തിനെതിരെ അടിയന്തര നടപടിയുണ്ടാകില്ലെന്നാണ് വിവരം. കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചേക്കും. തുടര്‍ന്ന് അദ്ദേഹം നല്‍കുന്ന മറുപടിക്ക് അനുസരിച്ചാകും തുടര്‍ നടപടി.

പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നതടക്കമുള്ള ശക്തമായ നടപടി വേണമെന്നാണ് കെ പി സി സി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. തോമസ് അച്ചടക്കം ലംഘിച്ചു എന്ന് കാട്ടി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണ് തോമസ് കാണിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് മുന്‍ധാരണ പ്രകാരമുള്ള തിരക്കഥയാണെന്നും സുധാകരന്‍ കത്തില്‍ പറഞ്ഞിരുന്നു.