Connect with us

National

ഐപിഎല്ലില്‍ ഗുജറാത്തിന് കന്നിക്കിരീടം

131 റണ്‍സ് വിജയലക്ഷ്യവുമായാണ് ഗുജറാത്ത് ബാറ്റിങ്ങിനിറങ്ങിയത്

Published

|

Last Updated

അഹമ്മദാബാദ്  | ഐപിഎല്‍ കിരീടപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സിന കിരീടം. ഐപിഎല്ലില്‍ ഗുജറാത്തിന്റെ കന്നിക്കിരീടമാണിത്. ഗുജറാത്ത് 18.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.43 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. സിക്സറിലൂടെയാണ് ഗില്‍ ഗുജറാത്തിന്‍റെ വിജയറണ്‍ നേടിയത്. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 30 പന്തില്‍ 34 റണ്‍സെടുത്ത് നിര്‍ണായക സംഭാവന നല്‍കി.

131 റണ്‍സ് വിജയലക്ഷ്യവുമായാണ് ഗുജറാത്ത് ബാറ്റിങ്ങിനിറങ്ങിയത്.ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. 39 റണ്‍സെടുത്ത ജോസ് ബട്ലര്‍ രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.ഗുജറാത്തിന് വേണ്ടി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്നുവിക്കറ്റെടുത്തു. സായ് കിഷോര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ദോസ് ബട്ലറും ചേര്‍ന്ന് നല്‍കിയത 31 റണ്‍സ്. എന്നാല്‍ അഞ്ചാം ഓവറില്‍ ജയ്സ്വാളിനെ മടക്കി യാഷ് ദയാല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 16 പന്തുകളില്‍ നിന്ന് 22 റണ്‍സെടുത്ത ജയ്സ്വാള്‍ സായ് കിഷോറിന് ക്യാച്ച് നല്‍കി മടങ്ങി.

മികച്ച ടച്ചിലായിരുന്ന സഞ്ജുവിനെ ഹാര്‍ദിക് പാണ്ഡ്യയാണു വീഴ്ത്തിയത്. സായ് കിഷോര്‍ തന്നെയായിരുന്നു ക്യാച്ചര്‍. മെല്ലെത്തുടങ്ങിയ ദേവ്ദത്ത് പടിക്കലിനെ റാഷിദ് ഖാന്‍ വീഴ്ത്തിയപ്പോള്‍, ജോസ് ബട്ലറെ ഹാര്‍ദിക് പാണ്ഡ്യയും പുറത്താക്കി. ബട്ലറുടെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ പിടികൂടുകയായിരുന്നു. ബട്ലര്‍ പുറത്തായ ശേഷം ഷിംറോണ്‍ ഹെറ്റ്മെയറും അശ്വിനും ക്രീസിലൊന്നിച്ചു.

രണ്ട് ബൗണ്ടറി നേടിക്കൊണ്ട് ഹെറ്റ്മെയര്‍ തുടങ്ങിയെങ്കിലും താരത്തെ ഹാര്‍ദിക് പുറത്താക്കി. ഏഴാം ഓവറില്‍ 50 കടന്ന രാജസ്ഥാന്‍ 16.2 ഓവറിലാണ് 100 കടന്നത്. റിയാന്‍ പരാഗ്(15 പന്തില്‍ 15) നടത്തിയ പോരാട്ടം രാജസ്ഥാനെ 130ല്‍ എത്തിക്കുകയായിരുന്നു.