Connect with us

International

ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കല്‍; എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പ്രതികാരച്ചുങ്കം ചുമത്താനുള്ള നീക്കത്തില്‍ നിന്ന് ട്രംപ് പിന്മാറി

നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ മനംമാറ്റം

Published

|

Last Updated

വാഷിങ്ടണ്‍ | ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ പ്രത്യേക തീരുവ ചുമത്തുന്നതില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറി. സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ മനംമാറ്റം.

റൂട്ടെയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ഗ്രീന്‍ലാന്‍ഡിനും ആര്‍ട്ടിക് മേഖലയ്ക്കുമായുള്ള കരാറിന്റെ രൂപരേഖ തയ്യാറായെന്നും ട്രംപ് പിന്നീട് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഡെന്മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, യുകെ തുടങ്ങിയ എട്ടു രാജ്യങ്ങള്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ 10 ശതമാനം ഇറക്കുമതി ചുങ്കമാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ഭാഗമാക്കുന്ന കരാറില്‍ തീരുമാനമായില്ലെങ്കില്‍ ജൂണ്‍ ഒന്ന് മുതല്‍ നികുതി 25 ശതമാനമായി ഉയര്‍ത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ഗ്രീന്‍ലാന്‍ഡ് യഥാര്‍ഥത്തില്‍ വടക്കേ അമേരിക്കയുടെ ഭാഗമാണെന്നും അതിനാല്‍ അത് അമേരിക്കന്‍ മണ്ണാണെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് പിടിച്ചെടുക്കാന്‍ സൈനിക ശക്തി ഉപയോഗിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഗ്രീന്‍ലാന്‍ഡിനെ ‘മനോഹരമായ ഒരു വലിയ ഐസ് കഷ്ണം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, തന്ത്രപരമായ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ഭാഗമാകേണ്ടത് അനിവാര്യമാണെന്നും വാദിച്ചു.

 

---- facebook comment plugin here -----

Latest