National
ഗോവ തീപിടുത്തം: അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം
ദുരന്തത്തിന് ഇരയായ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി | ഗോവയിലെ നിശാക്ലബിലുണ്ടായ വൻ തീപിടുത്തത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും സഹായം നൽകും.
ദുരന്തത്തിന് ഇരയായ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെന്നും സംസ്ഥാന സർക്കാർ ആവശ്യമായ എല്ലാ സഹായങ്ങളും നൽകിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.
നോർത്ത് ഗോവയിലെ അർപോറയിലുള്ള റോമിയോ ലൈനിലെ ബിർച്ച് നൈറ്റ്ക്ലബിലാണ് ദാരുണമായ സംഭവം നടന്നത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 25 പേർ മരിച്ചു. സംഭവത്തിൽ ഗോവ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

