pension
ക്യാൻസർ രോഗികൾക്കുള്ള ധനസഹായം ഇനി മുതൽ ബേങ്ക് വഴി മാത്രം
ദുരിതത്തിലാകുന്നത് കിടപ്പു രോഗികൾ. ഈ മാസം മുതൽ ബേങ്ക് അക്കൗണ്ട് വഴി നല്‍കാനാണ് നിർദേശം
മാനന്തവാടി | സംസ്ഥാനത്ത് റവന്യൂ വകുപ്പിന് കീഴിൽ മണി ഓർഡറായി അയച്ചിരുന്ന ക്യാൻസർ, ടി ബി രോഗികൾക്കുള്ള പ്രതിമാസ ധനസഹായം ബേങ്ക് അക്കൗണ്ട് വഴി മാത്രം നൽകാൻ നിർദേശം. ഇതോടെ മരണാസന്നരായി കഴിയുന്ന രോഗികൾക്ക് പ്രതിമാസം ലഭിക്കുന്ന 1,000 രൂപ കൈപ്പറ്റാനായി ബേങ്കുകളിലേക്ക് പോകേണ്ട സാഹചര്യമാണുള്ളത്. പ്രതിവർഷം ഒരു ലക്ഷത്തിൽ താഴെ മാത്രം വരുമാനമുള്ള കുടുംബങ്ങളിലെ ക്യാൻസർ, ടി ബി രോഗികൾക്ക് റവന്യൂ വകുപ്പ് മുഖേന നൽകി വന്നിരുന്ന ധനസഹായമാണ് ഈ മാസം മുതൽ ബേങ്ക് അക്കൗണ്ട് മുഖേന മാത്രം നല്‍കാന്‍ നിർദേശിച്ചിരിക്കുന്നത്. ജില്ലയില്‍ രണ്ടായിരത്തിലധികം പേരാണ് സർക്കാറിൽ നിന്നുള്ള ഈ സഹായം കൈപ്പറ്റുന്നത്. ക്യാൻസർ രോഗം പിടിപെട്ട് സർജറി, കീമോ തെറാപ്പി, റേഡിയേഷൻ തെറാപ്പി തുടങ്ങിയ ചികിത്സയിൽ കഴിയുന്നവരാണ് ഗുണഭോക്താക്കളിൽ ഭൂരിഭാഗം പേരും.
ഇവരുടെ പേരിൽ പുതുതായി ബേങ്ക് അക്കൗണ്ട് തുടങ്ങാനും ഓരോ മാസവും ബേങ്കിലെത്തി പണം പിൻവലിക്കാനും വാഹനമില്ലാതെയും പരസഹായമില്ലാതെയും സാധിക്കില്ല.
കഴിഞ്ഞ മാസം വരെ വീടുകളിൽ രോഗികളുടെ കൈകളിലെത്തിയിരുന്ന ഈ ധനസഹായം ഏറെ ദുരിതമനുഭവിക്കുന്ന ക്യാൻസർ, ടി ബി രോഗികൾക്ക് ആശ്വാസമായിരുന്നു.
എന്നാൽ ഇനി മുതൽ 1000 രൂപക്കായി ബേങ്ക് കയറിയിറങ്ങേണ്ടി വരുന്നത് രോഗികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തപാൽ വഴി പെൻഷൻ അയക്കുമ്പോൾ നൽകേണ്ടി വരുന്ന കമ്മീഷൻ തുക ലാഭിക്കാനായാണ് പുതിയ നിർദേശമെന്നാണ് സൂചന.