Uae
ഫുജൈറയിൽ 'സീറോ ബ്യൂറോക്രസി'യും ഗ്ലോബൽ സ്റ്റാർ റേറ്റിംഗും നടപ്പാക്കുന്നു
കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗെര്‍ഗാവിയും ചടങ്ങില്‍ പങ്കെടുത്തു.

ദുബൈ | യു എ ഇ സര്‍ക്കാരും ഫുജൈറ സര്‍ക്കാരും ചേര്‍ന്ന് ‘സീറോ ഗവണ്‍മെന്റ്ബ്യൂറോക്രസി’ പ്രോഗ്രാമും സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഗ്ലോബല്‍ സ്റ്റാര്‍ റേറ്റിംഗ് സംവിധാനവും നടപ്പാക്കുന്നു. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി ഈ പങ്കാളിത്തത്തിന്റെ സംരംഭ ചടങ്ങില്‍ പങ്കെടുത്തു.
മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുന്നതിനായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തണമെന്നും ലളിതമായ സേവനാനുഭവം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നടപടിക്രമങ്ങള്‍ ലളിതമാക്കാനും കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് ജനങ്ങളെ പ്രതിഷ്ഠിക്കുകയുമെന്ന കാഴ്ചപ്പാടാണ് ഈ സംരംഭത്തിന് പിന്നില്‍. ഫെഡറല്‍, പ്രാദേശിക തലങ്ങളില്‍ സര്‍ക്കാര്‍ സംയോജനം വര്‍ധിപ്പിക്കുകയും മികച്ച സര്‍ക്കാര്‍ മാതൃകകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗെര്‍ഗാവിയും ചടങ്ങില്‍ പങ്കെടുത്തു. ഫുജൈറ ഡിജിറ്റല്‍ ഗവണ്‍മെന്റിന്റെ ഡയറക്ടര്‍ ജനറല്‍ ശൈഖ് എന്‍ജി. മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ സിയൂദി അല്‍ ശര്‍ഖിയും യു എ ഇ സര്‍ക്കാരിന്റെ ഗവ. സര്‍വീസസ് മേധാവി എന്‍ജി. മുഹമ്മദ് ബിന്‍ താലിയയും കരാറില്‍ ഒപ്പുവെച്ചു.
അനാവശ്യമായ നടപടിക്രമങ്ങളും ആവശ്യകതകളും കുറച്ച് ആണ് സീറോ-ബ്യൂറോക്രസി സര്‍ക്കാര്‍ സംവിധാനം നടപ്പാക്കുക. സ്റ്റാര്‍ റേറ്റിംഗ് സംവിധാനത്തിലൂടെ സ്ഥാപനങ്ങളുടെ പുരോഗതിയുടെ നിലവാരം വിലയിരുത്തുന്നതിനും വികസനത്തിനുള്ള സാധ്യതകള്‍ തിരിച്ചറിയുകയും ചെയ്യും. ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കാനും എളുപ്പത്തില്‍ ലഭ്യമാകുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്നതിനും ഈ സഹകരണം സഹായകരമാകും.