Kerala
കക്കി- ആനത്തോട് അണക്കെട്ടിൻ്റെ നാല് ഷട്ടറുകൾ നാളെ തുറക്കും; ജാഗ്രതാനിർദേശം
പമ്പാ നദിയുടെയും കക്കാട്ടാറിൻ്റെയും ഇരുകരകളിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണം

തിരുവനന്തപുരം | കെ എസ് ഇ ബി ലിമിറ്റഡിൻ്റെ അധീനതയിലുള്ളതും ശബരിഗിരി ജലവൈദ്യുത പ്രോജക്ടിൻ്റെ പരിധിയിലുള്ളതുമായ കക്കി- ആനത്തോട് റിസർവോയറിൻ്റെ നാല് ഷട്ടറുകൾ നാളെ രാവിലെ 11 മുതൽ തുറക്കും. ഷട്ടറുകൾ ഘട്ടം ഘട്ടമായി 30 മുതൽ പരമാവധി 60 സെൻ്റീ മീറ്റർ വരെ ഉയർത്തി 50 മുതൽ പരമാവധി 100 ക്യുമെക്സ് തോതിൽ അധികജലം പമ്പാ നദിയിലേക്ക് ഒഴുക്കും. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം രണ്ട് മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയിലും ആറ് മണിക്കൂറിന് ശേഷം റാന്നിയിലും എത്തും.
ഡാം തുറക്കുന്ന സാഹചര്യത്തിൽ പമ്പാ നദിയുടെയും കക്കാട്ടാറിൻ്റെയും ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. നദികളിൽ ഇറങ്ങുന്നത് ഏത് സാഹചര്യത്തിലും ഒഴിവാക്കണം.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണം. ആവശ്യമെങ്കിൽ അധികൃതർ ആവശ്യപ്പെടുന്ന മുറക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.