Connect with us

Editorial

യുദ്ധവെറിക്കെതിരെ കരസേനാ മുൻ മേധാവി

സൈനിക ഇടപെടലുകള്‍ പരമാവധി ഒഴിവാക്കി നയതന്ത്രത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് രാഷ്ട്രത്തലവന്മാര്‍ ശ്രമിക്കേണ്ടത്. അതാണ് വിവേകം. നിരവധി യുദ്ധങ്ങള്‍ നടന്നിട്ടുണ്ട് ലോകത്ത്. അതിന്റെ കെടുതികള്‍ അനുഭവിച്ചറിഞ്ഞവരാണ് ആഗോള സമൂഹം. മനുഷ്യവംശത്തിന് വന്‍ നഷ്ടങ്ങള്‍ മാത്രമേ ചരിത്രത്തിലുടനീളം യുദ്ധങ്ങള്‍ സമ്മാനിച്ചിട്ടുള്ളൂ.

Published

|

Last Updated

‘പ്രശ്നപരിഹാരത്തിന് അവസാനമായി തിരഞ്ഞെടുക്കേണ്ട മാര്‍ഗമാണ് യുദ്ധം. സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ ഞാന്‍ യുദ്ധത്തിന് പോകും. എന്നാല്‍ നയതന്ത്രത്തിനാണ് പ്രാധാന്യം നല്‍കുക’- കരസേനാ മുന്‍ മേധാവി ജനറല്‍ (റിട്ട.) എം എം നരവണെയുടേതാണ് ഈ വാക്കുകള്‍. യുദ്ധത്തേക്കാള്‍ നയതന്ത്രത്തിന് പ്രാധാന്യം നല്‍കാന്‍ കാരണമെന്തെന്ന് തന്റെ സംഭാഷണത്തില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

‘യുദ്ധത്തിന് ചില സാമൂഹിക വശങ്ങളുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ നടക്കുന്ന ഷെല്ലാക്രമണങ്ങളില്‍ കുട്ടികള്‍ വധിക്കപ്പെട്ടേക്കാം. കുട്ടികള്‍ക്ക് മാതാപിതാക്കള്‍ നഷ്ടമായേക്കാം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ ആഘാതം തലമുറകളോളം നീണ്ടു നില്‍ക്കും. ഇക്കാര്യം ആരും കണക്കിലെടുക്കാറില്ല. പാകിസ്താനെതിരായ സൈനിക നീക്കം നിര്‍ത്തിവെച്ചത് ഉചിതമായ നടപടിയാണോയെന്ന് ചോദിക്കുന്നവരുണ്ട്. വസ്തുതകളും കണക്കുകളും പ്രത്യേകിച്ച് യുദ്ധച്ചെലവുകളും പരിഗണിക്കുമ്പോള്‍, നഷ്ടങ്ങള്‍ വളരെ വലുതോ പരിഹരിക്കാനാകാത്ത വിധം രൂക്ഷമോ ആകുന്നതിനു മുമ്പ് അതവസാനിപ്പിക്കുന്നതിനുള്ള തീരുമാനമാണ് ഒരു ജ്ഞാനി എടുക്കുക. ബുദ്ധിശൂന്യര്‍ യുദ്ധം അടിച്ചേല്‍പ്പിച്ചാല്‍ നാമതില്‍ സന്തോഷിക്കരുത്’- നരവണെ പറഞ്ഞു.

സൈനിക നടപടികള്‍ രാജ്യത്തിന്റെ അധികാരത്തിന്റെ ഭാഗമാണെങ്കിലും അതിലപ്പുറം ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി സമാധാനമായിരിക്കണമെന്ന സന്ദേശമാണ് സൈനിക മുന്‍ മോധാവി നല്‍കുന്നത്. സൈനിക ഇടപെടലുകള്‍ പരമാവധി ഒഴിവാക്കി നയതന്ത്രത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് രാഷ്ട്രത്തലവന്മാര്‍ ശ്രമിക്കേണ്ടത്. അതാണ് വിവേകം. നിരവധി യുദ്ധങ്ങള്‍ നടന്നിട്ടുണ്ട് ലോകത്ത്. അതിന്റെ കെടുതികള്‍ അനുഭവിച്ചറിഞ്ഞവരാണ് ആഗോള സമൂഹം. മനുഷ്യവംശത്തിന് വന്‍ നഷ്ടങ്ങള്‍ മാത്രമേ ചരിത്രത്തിലുടനീളം യുദ്ധങ്ങള്‍ സമ്മാനിച്ചിട്ടുള്ളൂ. കൂട്ടമരണങ്ങള്‍, ഗുരുതര അംഗവൈകല്യങ്ങള്‍ മൂലം മരണസമാന ജീവിതം നയിക്കുന്നവര്‍, തലമുറകളോളം നീണ്ടു നില്‍ക്കുന്ന മാരക ജനിതക രോഗങ്ങള്‍, അനാഥത്വം, സമ്പത്തിന്റെയും ജീവനോപാധികളുടെയും കനത്ത നാശം, പട്ടിണി, വിലക്കയറ്റം എന്നിങ്ങനെ നീളുന്നു യുദ്ധനാശനഷ്ടങ്ങളുടെ പട്ടിക.

ഒന്നാം ലോകമഹായുദ്ധം രണ്ട് കോടി പേരുടെയും രണ്ടാം ലോകമഹായുദ്ധം അതിന്റെ ഇരട്ടിയും ജീവന്‍ അപഹരിച്ചുവെന്നാണ് കണക്ക്. കൊറിയന്‍ യുദ്ധം 30 ലക്ഷം, വിയറ്റ്നാം യുദ്ധം 25 ലക്ഷം, അഫ്ഗാന്‍, ഇറാഖ് യുദ്ധങ്ങള്‍ 10 ലക്ഷം എന്നിങ്ങനെയാണ് മറ്റു ചില യുദ്ധങ്ങള്‍ കവര്‍ന്ന മനുഷ്യജീവനുകളുടെ കണക്ക്. സ്ത്രീകളും കുട്ടികളും വൃദ്ധരുമാണ് യുദ്ധത്തിന്റെ വലിയ ഇരകള്‍. ആയുധങ്ങളുടെ നേരിട്ടുള്ള ആഘാതങ്ങള്‍ക്കപ്പുറം അതിന്റെ പാര്‍ശ്വഫലങ്ങളും കുട്ടികളെ കൂടുതലായി വേട്ടയാടുന്നു. ‘സേവ് ദി ചില്‍ഡ്രന്‍’ എന്ന സംഘടന നടത്തിയ പഠനപ്രകാരം യുദ്ധബാധിത പ്രദേശങ്ങളിലെ നാലില്‍ മൂന്ന് ഭാഗം കുട്ടികളുടെയും മരണ കാരണം സ്ഫോടനാനന്തരം ലഭിക്കേണ്ട ശുശ്രൂഷകളും പരിപാലനവും ലഭിക്കായ്കയാണ്. പ്രതിരോധ ശക്തി കുറഞ്ഞ ഇളം ശരീരങ്ങളില്‍ സ്ഫോടനത്തിന്റെ ഭവിഷ്യത്തുകള്‍ പെട്ടെന്ന് ഏല്‍ക്കുന്നു. യുദ്ധഭൂമിയില്‍ വീണ് പൊട്ടാതെ പോകുന്ന ഗ്രനേഡുകള്‍ കളിപ്പാട്ടങ്ങളാണെന്ന ധാരണയില്‍ കൈയിലെടുക്കുമ്പോള്‍ അവര്‍ മരിച്ചുവീഴുന്നു. നിലത്ത് മറഞ്ഞിരിക്കുന്ന കുഴിബോംബുകള്‍ പൊട്ടി കുട്ടികള്‍ പൊട്ടിത്തെറിക്കുന്ന സംഭവങ്ങളും യുദ്ധമേഖലയില്‍ വിരളമല്ല.

സാധാരണക്കാരോ വിവേകമുള്ള ഭരണാധികാരികളോ യുദ്ധം ആഗ്രഹിക്കില്ല. പലപ്പോഴും ബാഹ്യതാത്പര്യങ്ങളും സമ്മര്‍ദങ്ങളുമാണ് യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനു പിന്നില്‍. സാമ്രാജ്യത്വ താത്പര്യങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്. യുദ്ധങ്ങളും സംഘര്‍ഷങ്ങളുമാണ് അവര്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ക്ക് വിപണി സൃഷ്ടിക്കുന്നത്. ഇറാഖ് യുദ്ധത്തില്‍ ഇക്കാര്യം വളരെ പ്രകടമായിരുന്നു. ഇറാഖിന്റെ കുവൈത്ത് അധിനിവേശമാണല്ലോ പ്രശ്നത്തിന്റെ തുടക്കമായി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അമേരിക്കയാണ് സദ്ദാം ഹുസൈനെ ഇതിന് പ്രേരിപ്പിച്ചതെന്ന വസ്തുത പിന്നീട് പുറത്തുവന്നു. മാത്രമല്ല, ഇറാഖില്‍ വന്‍തോതില്‍ രാസായുധമുണ്ടെന്നും സമീപ രാഷ്ട്രങ്ങള്‍ക്ക് ഇത് കടുത്ത ഭീഷണിയാണെന്നും പ്രചരിപ്പിക്കപ്പെട്ടു. ഇതോടെ സുരക്ഷക്കായി ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള തത്രപ്പാടിലായി അറബ് രാഷ്ട്രങ്ങള്‍. അമേരിക്കന്‍ ആയുധ കമ്പനികള്‍ക്ക് ചാകരയായിരുന്നു അന്ന്. എന്നാല്‍ യു എന്‍ സംഘം പിന്നീട് ഇറാഖ് അരിച്ചു പെറുക്കിയിട്ടും രാസായുധത്തിന്റെ ഒരംശം പോലും കണ്ടെത്താനായില്ല.

പതിനായിരങ്ങളെ കൊലക്കു കൊടുത്ത യുദ്ധങ്ങള്‍ക്ക് ശേഷവും കശ്മീരിനെ ചൊല്ലി നമ്മുടെ അതിര്‍ത്തി പ്രദേശം സംഘര്‍ഷഭരിതമായി തുടരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ പൊറുതി മുട്ടുമ്പോഴും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഉള്‍പ്പെടെ പ്രതിരോധത്തിനും ആക്രമണത്തിനുമായി ചെലവിടുന്നു രാജ്യസമ്പത്തിന്റെ ഗണ്യമായൊരു ഭാഗം. എന്നിട്ടും പ്രശ്നം തുടങ്ങിയിടത്തു തന്നെ ഇപ്പോഴും. അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തതിനും അതിപ്പോഴും തുടരുന്നതിനും പിന്നില്‍ ചികഞ്ഞന്വേഷിച്ചാല്‍ കാണാം സാമ്രാജ്യത്വത്തിന്റെ ചരടുവലികള്‍. അതിര്‍ത്തി തര്‍ക്കത്തില്‍ ഒരു ഉറച്ച നിലപാട് സ്വീകരിക്കാറില്ല യു എസ് ഒരിക്കലും.

തീവ്രവാദത്തെയും ഭീകരവാദത്തെയും രൂക്ഷമായി വിമര്‍ശിക്കുകയും അതിന്റെ ഉന്മൂലനത്തിനായി പ്രവര്‍ത്തിക്കുമെന്ന് അടിക്കടി പ്രഖ്യാപിക്കുകയും ചെയ്യുന്ന അമേരിക്കന്‍ ഭരണകൂടം, തീവ്രവാദികള്‍ക്ക് പാക് ഭരണകൂടം നല്‍കുന്ന സഹായത്തിനെതിരെ ചുണ്ടനക്കാറില്ല. രണ്ട് രാജ്യങ്ങളോടും ചങ്ങാത്തം സ്ഥാപിച്ച് ആയുധക്കച്ചവടത്തിന് അവസരമൊരുക്കുന്ന വാണിജ്യ താത്പര്യമാണ് യു എസിനെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ മുഴച്ചു നില്‍ക്കുന്നത്. സാമ്രാജ്യത്വ ശക്തികളുടെ കുത്സിത ബുദ്ധി തിരിച്ചറിഞ്ഞ് ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചര്‍ച്ചയിലേക്ക് നീങ്ങുകയാണ് പ്രശ്നപരിഹാരത്തിന് മാര്‍ഗം.

രാജ്യസുരക്ഷക്കെന്ന പേരില്‍ പോര്‍വിമാനങ്ങളും ആയുധങ്ങളും വാങ്ങിക്കൂട്ടാന്‍ ചെലവിടുന്ന പണം കൊണ്ട് രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ വിശപ്പകറ്റാനാകുമെന്ന ബോധമുള്‍ക്കൊണ്ട്, വൈകാരികതയില്‍ നിന്ന് മോചിതമായി വിവേകം ഉള്‍ക്കൊള്ളാന്‍ ഭരണാധികാരികള്‍ക്ക് സാധിക്കുന്നിടത്താണ് രാജ്യത്തിന്റെ വിജയവും ജനങ്ങളുടെ സൈ്വര ജീവിതവും സാധ്യമാകുന്നത്.

 

Latest