Connect with us

accident

ആലപ്പുഴയിൽ വാഹനാപകടം അഞ്ച് പേർ മരിച്ചു

തിങ്കളാഴ്ച പുലർച്ചെ 1.30നായിരുന്നു അപകടം.

Published

|

Last Updated

ആലപ്പുഴ | അമ്പലപ്പുഴ ദേശീയപാതയില്‍ കാക്കാഴം മേൽപ്പാലത്തിന് താഴെ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അ‍ഞ്ച് പേർ മരിച്ചു. 30 വയസ്സിന് താഴെയുള്ള യുവാക്കളാണ് മരിച്ചവരെല്ലാം. കാറിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) ,സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്. അഞ്ച് പേരും ഐ എസ് ആര്‍ ഒ കാന്റീനിലെ ജീവനക്കാരാണ്.

തിങ്കളാഴ്ച പുലർച്ചെ 1.30നായിരുന്നു അപകടം. നാല് പേർ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. അമിത വേഗതയിലെത്തിയ കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് നിഗമനം. വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരായിരുന്നു അഞ്ച് പേരുമെന്നാണ് സൂചന.

ആന്ധ്രാപ്രദേശിൽ നിന്ന് ചരക്കുമായി ആലപ്പുഴയിലേക്ക് വരുകയായിരുന്നു ലോറി. ലോറി ഡ്രൈവറെയും സഹായിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. അഞ്ച് പേരുടെയും മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സ്ഥിരം അപകടമേഖലയായതിനാൽ മഞ്ഞ സിഗ്സാഗ് വരകളുള്ളയിടത്താണ് അപകടം. വാഹനങ്ങളുടെ വേഗത കുറക്കാനാണ് ഈ മഞ്ഞ വരകൾ. അതേസമയം, ഇവിടെ വെളിച്ചമില്ലാത്തതും റോഡിൽ കുഴികളുള്ളതും അപകടത്തിന് സാധ്യത വർധിപ്പിക്കുന്നു.