Story
യാത്രയയപ്പ്
"പിന്നില്ലാതെ... മാഷ് നോക്കിക്കോ... " ഞങ്ങളുടെ മറുപടി പതിവു പോലെ വന്നു.വേനൽ ചുവന്നു. എക്സാം മുറപോലെ നടന്നു. ആശ്വാസം. ഇനി വേണം, ഒരു ഒത്തുകൂടൽ.

“കൊള്ളാം’ ; കണ്ണാടി പറഞ്ഞു. അമ്മയെക്കാളും ചേച്ചിയെക്കാളും പൊക്കം വന്നിട്ടുണ്ട്. ആവശ്യത്തിലധികം തടിയുമില്ല. അച്ഛന്റെ ചില ഷർട്ടൊക്കെ പാകമാവുന്നുണ്ട്. മനസ്സിന്റെ സന്തോഷം ഒരു മൂളിപ്പാട്ടായി പുറത്തേക്ക് വന്നപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.മുത്തുവായിരിക്കും. സെന്റോഫിന്റെ കാര്യങ്ങൾ ചർച്ച ചെയ്യണം. ക്യാഷ് എത്ര വേണം, പരിപാടി എങ്ങനെ കൊഴുപ്പിക്കണം, ഫുഡ് ഐറ്റംസ് ഏതൊക്കെയാകണം…. തീരുമാനിക്കേണ്ടതുണ്ട്. ഫോണെടുത്തപ്പോൾ ശശി സാറാണ്. “എന്താ സർ?’
“കിരൺ , ഒന്നിങ്ങു വന്നേ… ഒരു കാര്യമുണ്ട്.’
“ഇന്ന് ലീവല്ലേ സർ?’
“അതെ. പക്ഷേ, നീ ഒന്നിവിടെ വരണം.’
ഞാൻ പഴയ വസ്ത്രം മാറ്റി സ്കൂളിലെത്തിയപ്പോൾ അതാ ശശി മാഷ് ഗ്രൗണ്ടിൽ നിൽക്കുന്നു. കണ്ടപ്പോൾ മാഷ് പുഞ്ചിരിച്ചു. “വാ’. കൈപിടിച്ച് മാഷ് ക്ലാസ്സിലേക്ക് കയറി. ക്ലാസ്സിൽ എല്ലാവരുമുണ്ട്. ” എടാ, ഇന്ന് മാഷിന്റെ വക കോളുണ്ട്… ” മുത്തു ചെവിയിൽ മന്ത്രിച്ചു.
ഗംഭീരൻ പാർട്ടി. “എന്താണ് ഇന്ന്? മാഷിന്റെ വിവാഹ വാർഷികമോ മറ്റോ ആണോ?’ എന്റെ ചോദ്യം കേട്ട് മാഷ് തിരിഞ്ഞു നിന്ന് മൊട്ടത്തല തടവിച്ചിരിച്ചു.
“ഇത് എന്റെ ഒരു സ്നേഹവിരുന്ന്.. പബ്ലിക്ക് എക്സാമല്ലേ വരുന്നത്. നന്നായി പഠിക്കാൻ ഒരു ഊർജം.’
സ്നേഹവിരുന്ന് കഴിഞ്ഞ് ചറപറാ ഫോട്ടോയെടുത്ത് പിരിയുമ്പോൾ മാഷ് ഓർമിപ്പിച്ചു; ” മറക്കണ്ട പഠിക്കണം…’
“പിന്നില്ലാതെ… മാഷ് നോക്കിക്കോ… ” ഞങ്ങളുടെ മറുപടി പതിവു പോലെ വന്നു. വേനൽ ചുവന്നു. എക്സാം മുറപോലെ നടന്നു. ആശ്വാസം. ഇനി വേണം, ഒരു ഒത്തുകൂടൽ. നല്ല ബാച്ച് എന്ന ലേബലുള്ളതു കൊണ്ട് പരീക്ഷ കഴിഞ്ഞു മതി സെന്റോഫ് എന്ന ഞങ്ങളുടെ നിർദേശം എല്ലാവരും അംഗീകരിക്കുകയായിരുന്നു.ഇഷ്ടനിറങ്ങളണിഞ്ഞ് എല്ലാവരുമെത്തിയപ്പോൾ പ്രിൻസിപ്പലിന്റെ ഫോണിൽ ഒരു സന്ദേശമെത്തി.
മേശയിൽ കൈകളൂന്നി മുഖം കുനിച്ചു നിന്ന് ഇടറിയ ശബ്ദത്തോടെ അദ്ദേഹം പറഞ്ഞു. “പുറപ്പെടാം. ശശിമാഷിന് ഒരു യാത്രയയപ്പ് കൊടുക്കണം.’