Connect with us

International

മാപ്പുപറഞ്ഞ് എലോണ്‍ മസ്‌ക്; അമേരിക്കയില്‍ മഞ്ഞുരുക്കം

അമേരിക്കന്‍ തിരഞ്ഞെടുപ്പ് കാലം മുതലെ ഉറ്റ സുഹൃത്തുക്കളായിരുന്ന ഡോണള്‍ഡ് ട്രംപും എലോണ്‍ മസ്‌കും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അതിരുവിട്ടതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പ് സാധ്യതകള്‍ തെളിഞ്ഞത്

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ അതിരൂക്ഷ വിമര്‍ശനങ്ങളില്‍ പരസ്യമായി മാപ്പ് പറഞ്ഞുകൊണ്ട് എലോണ്‍ മസ്‌ക് രംഗത്ത് എത്തിയതോടെ ഇരുവരുംതമ്മിലുള്ള ഏറ്റുമുട്ടലില്‍ മഞ്ഞുരുക്കം.

അമേരിക്കന്‍ തിരഞ്ഞെടുപ്പ് കാലം മുതലെ ഉറ്റ സുഹൃത്തുക്കളായിരുന്ന ഡോണള്‍ഡ് ട്രംപും എലോണ്‍ മസ്‌കും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അതിരുവിട്ടതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പ് സാധ്യതകള്‍ തെളിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപിനെതിരെ നടത്തിയ അതിരൂക്ഷ വിമര്‍ശനങ്ങളില്‍ പരസ്യമായി മാപ്പ് പറഞ്ഞ് മസ്‌ക് രംഗത്തെത്തി. ട്രംപിനെതിരായ സമൂഹമാധ്യമ പോസ്റ്റുകളില്‍ മാപ്പ് പറഞ്ഞ് ഇന്ന് രാവിലെയാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ ട്രംപിനെതിരെ ഇട്ട പോസ്റ്റുകളില്‍ മാപ്പ് പറയുന്നുവെന്ന് മസ്‌ക് തന്റെ സമൂഹമാധ്യമമായ എക്‌സിലാണ് കുറിച്ചത്. ചില പോസ്റ്റുകള്‍ അതിര് കടന്ന് പോയെന്നും അതില്‍ തനിക്ക് അതിയായ ഖേദമുണ്ടെന്നും മസ്‌ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഇതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റും രംഗത്തെത്തി. മസ്‌കിന്റെ പെരുമാറ്റത്തില്‍ നിരാശനാണെങ്കിലും സൗഹൃദം പുനരാരംഭിക്കാനുള്ള വഴികള്‍ അടഞ്ഞിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. മസ്‌ക്കിനെ കുറ്റപ്പെടുത്താനില്ലെന്നും തനിക്ക് ആരോടും വിരോധമില്ലെന്നും പോഡ്ക്കാസ്റ്റിലൂടെ ട്രംപ് വിവരിച്ചു. പോഡ് ഫോഴ്സ് വണ്ണിനായി നല്‍കിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് യു എസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.

ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ (ഡോജ്) നിന്ന് പടിയിറങ്ങിയതിന് ശേഷമായിരുന്നു മസ്‌കും ട്രംപും തമ്മില്‍ തെറ്റിയത്. ഉറ്റബന്ധത്തിലായിരുന്ന ഇരുവരും തമ്മില്‍ കൂടുതല്‍ അകന്നത് ട്രംപിന്റെ ബിഗ് ബ്യുട്ടിഫുള്‍ ബില്ലുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിലാണ്. ട്രംപിന്റെ ബില്ലിനെ ‘വെറുപ്പുളവാക്കുന്ന മ്ലേച്ഛത’ എന്ന് പോലും മസ്‌ക് വിളിച്ചതോടെ കാര്യങ്ങള്‍ എല്ലാ സീമകളും കടക്കുന്ന നിലയിലേക്ക് നീങ്ങി.

ട്രംപിനെതിരെ മസ്‌കും മസ്‌കിനെതിരെ ട്രംപും വാക്കുകള്‍കൊണ്ട് യുദ്ധം പ്രഖ്യാപിച്ചതോടെ ആഗോള തലത്തില്‍ തന്നെ അത് വലിയ ചര്‍ച്ചയായി മാറി. മസ്‌കിന്റെ കമ്പനികളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സബ്‌സിഡികള്‍, കരാറുകള്‍ എന്നിവ പിന്‍വലിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതും തന്റെ പിന്തുണയില്ലാതെ ട്രംപ് പ്രസിഡന്റ് സ്ഥാനം നേടുമായിരുന്നില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് മസ്‌ക് രംഗത്തെത്തിയതും ചൂടേറിയ ചര്‍ച്ചയായി.

പിന്നീട് എല്ലാ സീമകളും കടക്കുന്ന ആരോപണങ്ങളാണ് മസ്‌ക് നട്തതിയത്. എപ്സ്റ്റീന്റെ ബാലപീഡന പരമ്പരകളില്‍ ട്രംപിനും പങ്കുണ്ടെന്നും പ്രസിഡന്റിനെ ഇംപീച്ച്‌മെന്റ് ചെയ്യണമെന്ന ആവശ്യവുമടക്കം മസ്‌ക് ഉന്നയിച്ചു. പുതിയ രാഷ്ട്രീയ പാര്‍ട്ടി എന്ന മസ്‌കിന്റെ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ആഘോഷമായി. മസ്‌കിനോട് സംസാരിക്കാന്‍ പോലും താത്പര്യമില്ലെന്ന ട്രംപിന്റെ മറുപടിയും മസ്‌കിനെ സ്വാഗതം ചെയ്തുള്ള റഷ്യന്‍ നിലപാടും ലോകമാകെ ശ്രദ്ധ നേടിയിരുന്നു.