Kerala
കൊട്ടാരമറ്റത്ത് ബസിൽ നിന്നിറങ്ങിയ വയോധിക അതേ ബസ് കയറി മരിച്ചു
ബസും ഡ്രൈവറും കസ്റ്റഡിയിൽ

കോട്ടയം | പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് തട്ടി വയോധികക്ക് ദാരുണാന്ത്യം. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിന് സമീപം കിഴക്കേകോഴിപ്ലാക്കൽ വീട്ടിൽ ചിന്നമ്മ ജോൺ (72) ആണ് മരിച്ചത്. രാവിലെ 10.45 ഓടെ ആയിരുന്നു അപകടം.
സ്റ്റാൻഡിൽ വന്നിറങ്ങിയ ചിന്നമ്മ ബസിന് മുന്നിലൂടെ കടക്കുന്നതിനിടെ മുന്നോട്ട് എടുത്ത അതേ ബസ് തട്ടി നിലത്ത് വീഴുകയായിരുന്നു. ചിന്നമ്മയുടെ കാലിലൂടെ ബസ് കയറി ഇറങ്ങി. തലക്കും കാലിനും ഗുരുതര പരുക്കേറ്റ ചിന്നമ്മയെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. പാലാ പിറവം റൂട്ടിൽ സർവീസ് നടത്തുന്ന ശിവപാർവതി ബസാണ് അപകടത്തിനിടയാക്കിയത്.
തലയടിച്ച് വീണുണ്ടായ ഗുരുതര പരുക്കാണ് മരണ കാരണമെന്നാണ് നിഗമനം. സംഭവത്തിൽ വലവൂർ സ്വദേശിയായ ബസ് ഡ്രൈവർ ജോജോയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസും പോലീസ് കസ്റ്റഡിയിലാണ് .