National
അജിത് പവാർ അപകടത്തിൽപെട്ടെന്ന ഫോൺ കോൾ സുനേത്ര വിശ്വസിച്ചില്ല; കരുതിയത് ആരോ കളിപ്പിക്കുകയാണെന്ന്; ഉറപ്പിച്ചത് വീഡിയോ കോൾ കണ്ടതോടെ
ബാരാമതി വിമാനത്താവളത്തിന് സമീപം കത്തിയമരുന്ന വിമാനത്തിന്റെ ദൃശ്യങ്ങൾ വീഡിയോ കോളിൽ കണ്ട് അവർ തകർന്നു
മുംബൈ | മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ജനുവരി 28 രാവിലെ ബാരാമതി വിമാനത്താവളത്തിന് സമീപമുണ്ടായ അപകടത്തിൽ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന വിവരം ഭാര്യ സുനേത്ര പവാറിന് ആദ്യം വിശ്വസിക്കാനായില്ല.
ഡൽഹിയിലായിരുന്ന സുനേത്രയെ ഫോൺ വഴിയാണ് അപകടവാർത്ത അറിയിച്ചത്. എന്നാൽ ആരോ കളിയാക്കുകയാണെന്നാണ് അവർ ആദ്യം കരുതിയത്. മിനിറ്റുകൾക്കുള്ളിൽ അപകടസ്ഥലത്തുനിന്നുള്ള തത്സമയ വീഡിയോ കോൾ വന്നപ്പോഴാണ് സുനേത്ര നടുങ്ങുന്ന ആ കാഴ്ച കണ്ടത്. ബാരാമതി വിമാനത്താവളത്തിന് സമീപം കത്തിയമരുന്ന വിമാനത്തിന്റെ ദൃശ്യങ്ങൾ കണ്ട് അവർ തകർന്നുപോയി. ഭർത്താവിന്റെ വേർപാട് ഉറപ്പായതോടെ പൊട്ടിക്കരഞ്ഞ അവർ ഉടൻ തന്നെ ഡൽഹിയിൽ നിന്ന് ബാരാമതിയിലേക്ക് തിരിച്ചു.
രാവിലെ 8:50-ന് ബാരാമതിയിൽ ഇറങ്ങേണ്ടതായിരുന്നു അജിത് പവാറിന്റെ വിമാനം. ഫെബ്രുവരി 5-ന് നടക്കുന്ന ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാല് പൊതുയോഗങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം മുംബൈയിൽ നിന്ന് പുറപ്പെട്ടത്. 8:46-ഓടെ വിമാനം നിയന്ത്രണം വിട്ട് റൺവേയ്ക്ക് സമീപം തകർന്നു വീഴുകയായിരുന്നു.
അപകടത്തിൽ അജിത് പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ വിദീപ് ജാദവ്, ഫ്ലൈറ്റ് അറ്റൻഡന്റ് പിങ്കി മാലി, പൈലറ്റ് സുമിത് കപൂർ, കോ-പൈലറ്റ് ശാംഭവി പഥക് എന്നിവരും കൊല്ലപ്പെട്ടു. വിമാനം ആകാശത്ത് വെച്ച് തന്നെ അസ്ഥിരമായിരുന്നെന്നും നിലത്തിടിച്ച ഉടൻ പൊട്ടിത്തെറിച്ചെന്നും ദൃക്സാക്ഷികൾ പറഞ്ഞു.


