Editorial
സമഗ്ര ഗുണമേന്മാ വര്‍ഷം പ്രഖ്യാപനത്തില്‍ ഒതുങ്ങരുത്
പഠന നിലവാരം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണയും സഹകരണവും ഉണ്ടെങ്കില്‍ മാത്രമേ ഗുണമേന്മാ വര്‍ഷം ഉദ്ദേശിച്ച ഫലം കൈവരിക്കുകയുള്ളൂ.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം അടിക്കടി കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് 2017ല്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചത്. ക്ലാസ്സ് ഹൈടെക്കാക്കുന്നതുള്‍പ്പെടെ സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായിരുന്നു പദ്ധതി മുന്‍തൂക്കം നല്‍കിയിരുന്നത്. എന്നാല്‍ നടപ്പുവിദ്യാഭ്യാസ വര്‍ഷം സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിലുപരി പഠന നിലവാരമുയര്‍ത്തുന്നതിലായിരിക്കും സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് മുഖ്യമന്ത്രി പറയുന്നു. ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സമഗ്ര ഗുണമേന്മാ വര്‍ഷമായാണ് 2025-26 വിദ്യാഭ്യാസ വര്‍ഷത്തെ പരിഗണിക്കുക. ഓരോ ക്ലാസ്സിലും കുട്ടി നേടേണ്ട അറിവും കഴിവും അതത് ക്ലാസ്സുകളില്‍ നിന്ന് തന്നെ നേടിയെന്ന് ഉറപ്പ് വരുത്തുക, ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠനനിലവാരം മനസ്സിലാക്കി അതത് അവസരങ്ങളില്‍ ആവശ്യമായ പഠനപിന്തുണ നല്‍കുക, ജനാധിപത്യം, മതനിരപേക്ഷത, തുല്യത തുടങ്ങി ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളും പാഠ്യപദ്ധതി ചട്ടക്കൂട് 2023 മുന്നോട്ടുവെച്ച സാമൂഹിക മൂല്യങ്ങളും പൗരബോധവും കുട്ടികളില്‍ ഉളവാക്കുന്ന തരത്തില്‍ പഠനപ്രക്രിയ വികസിപ്പിക്കുക തുടങ്ങിയവയാണ് സമഗ്ര ഗുണമേന്മാ വര്‍ഷത്തിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിക്കുന്നത്.
അഞ്ച് മുതല്‍ എട്ട് വരെയുള്ള ക്ലാസ്സുകളില്‍ ഫുള്‍പാസ്സ് നിര്‍ത്തലാക്കാനുള്ള തീരുമാനവും ഇതിന്റെ ഭാഗമാണ്. എഴുത്തു പരീക്ഷയില്‍ മുപ്പത് ശതമാനം മാര്‍ക്കെങ്കിലും ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഈ വര്‍ഷം മുതല്‍ ക്ലാസ്സ് കയറ്റം നല്‍കുകയുള്ളൂ. കഴിഞ്ഞ അധ്യയന വര്‍ഷം എട്ടാം ക്ലാസ്സില്‍ ഇത് നടപ്പാക്കുകയും നല്ല പ്രതികരണം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മറ്റു ക്ലാസ്സുകളിലും പരീക്ഷിക്കാന്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം മുതല്‍ പത്താം ക്ലാസ്സില്‍ മിനിമം മാര്‍ക്ക് സമ്പ്രദായം നടപ്പാക്കിയേക്കും. അതോടെ എസ് എസ് എല്‍ സിയില്‍ നൂറ് ശതമാനത്തോട് അടുത്തുനില്‍ക്കുന്ന വിജയം അവസാനിക്കും. എല്ലാ ക്ലാസ്സുകളിലും മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിക്കുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരത്തകര്‍ച്ചക്ക് വഴിവെക്കുമെന്ന, കഴിഞ്ഞ വര്‍ഷം എസ് സി ഇ ആര്‍ ടി സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ ഉയര്‍ന്ന വിമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഉദാര മൂല്യനിര്‍ണയത്തില്‍ നിന്ന് പഴയ മൂല്യനിര്‍ണയ രീതിയിലേക്കുള്ള പിന്‍മാറ്റം. എല്ലാ വിഷയങ്ങള്‍ക്കും 30 ശതമാനം മാര്‍ക്ക് എന്ന നിര്‍ദേശവും കോണ്‍ക്ലേവില്‍ നിര്‍ദേശിക്കപ്പെട്ടതാണ്.
മിനിമം മാര്‍ക്ക് 30 ശതമാനമെന്ന നിലപാടിനെതിരെ ചില ഇടത് അധ്യാപക- വിദ്യാര്‍ഥി സംഘടനകള്‍ കോണ്‍ക്ലേവില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ആദിവാസി, പട്ടികജാതി/പട്ടികവര്‍ഗം തുടങ്ങി പാര്‍ശ്വവത്കരിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇത് ദോഷം ചെയ്യുമെന്നായിരുന്നു അവരുടെ വാദം. ഈ എതിര്‍പ്പ് നിരാകരിച്ചാണ് വിദ്യാഭ്യാസ മന്ത്രി മിനിമം മാര്‍ക്ക് 30 എന്ന ആശയം അംഗീകരിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന കര്‍ശന നിലപാടാണ് മന്ത്രി ശിവന്‍കുട്ടി സ്വീകരിച്ചത്.
ആള്‍ പാസ്സ് സമ്പ്രദായത്തിനെതിരെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. വിജയശതമാനം കൂട്ടാന്‍ നിരന്തര മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് വാരിക്കോരി നല്‍കുന്ന പ്രവണത വിദ്യാര്‍ഥികളുടെ പഠനാടിത്തറ ദുര്‍ബലമാക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്‍ഡറിയില്‍ നൂറ് ശതമാനം നേടിയ സ്‌കൂളുകളുടെ എണ്ണം ഏഴായി ചുരുങ്ങിയപ്പോഴായിരുന്നു അധ്യാപകരുടെ ഭാഗത്ത് നിന്ന് വിമര്‍ശം ഉയര്‍ന്നത്. ആള്‍ പാസ്സ് സമ്പ്രദായം വന്നതോടെ കഴിവാര്‍ജിക്കാതെയാണ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സ് കയറ്റം നല്‍കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടറും ആള്‍ പാസ്സ് സമ്പ്രദായത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അക്ഷരം കൂട്ടിവായിക്കാനറിയാത്തവര്‍ക്കും എസ് എസ് എല്‍ സിക്ക് എ പ്ലസ് ലഭിക്കാനിടയാക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം.
2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികളെ തോല്‍പ്പിക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ 2019ല്‍ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പാര്‍ലിമെന്റ് ഭേദഗതി വരുത്തുകയും അഞ്ച്, എട്ട് ക്ലാസ്സുകളില്‍ നേടുന്ന മാര്‍ക്കിനെ അടിസ്ഥാനപ്പെടുത്തി മതി വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സ് കയറ്റമെന്ന് വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. 19 സംസ്ഥാനങ്ങള്‍ നേരത്തേ ഈ വ്യവസ്ഥ അംഗീകരിച്ചിരുന്നു. കേരളം ഇപ്പോഴാണ് ആള്‍ പാസ്സ് സമ്പ്രദായം നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്.
പഠന നിലവാരം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണയും സഹകരണവും ഉണ്ടെങ്കില്‍ മാത്രമേ ഗുണമേന്മാ വര്‍ഷം ഉദ്ദേശിച്ച ഫലം കൈവരിക്കുകയുള്ളൂ. ഓരോ വിഷയത്തിലും വൈദഗ്ധ്യവും താത്പര്യവുമുള്ളവരെ വേണം അധ്യാപനത്തിന് നിയോഗിക്കാൻ. ബിരുദധാരികള്‍ക്ക് ഒരു ജോലി എന്നതിലപ്പുറം വിദ്യാഭ്യാസ ഗുണമേന്മ വര്‍ധനയായിരിക്കണം അധ്യാപക നിയമനത്തില്‍ കൂടുതല്‍ പരിഗണിക്കപ്പെടേണ്ടത്. ഇംഗ്ലീഷ് അധ്യാപകര്‍ തന്നെയായിരിക്കണം ഇംഗ്ലീഷ് ക്ലാസ്സെടുക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു കൊണ്ടാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അക്കാദമിക് നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതും വിദ്യാര്‍ഥികളും രക്ഷിതാക്കളും അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും. പഠന നിലവാരത്തില്‍ മികവ് കാണിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളുമുണ്ട് സംസ്ഥാനത്ത്. അത്തരം സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്കും അനുഭവപ്പെടുന്നുണ്ട്.