Connect with us

National

വാങ്ചുകിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യണം; കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി

വാങ്ചുകിന്റെ ശാരീരികാവസ്ഥ ദിവസേന പരിശോധിക്കാന്‍ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയ അറിയിച്ച് ഡല്‍ഹി ഹൈക്കോടതി. വാങ്ചുകിന്റെ ശാരീരികാവസ്ഥ ദിവസേന പരിശോധിക്കാന്‍ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു. 19 ദിവസമായി തുടരുന്ന നിരാഹാര സമരം വാങ്ചുകിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ച പശ്ചാത്തലത്തിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍.

ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആവശ്യമായ ഏത് അടിയന്തര വൈദ്യസഹായവും വാങ്ചുകിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി. ഏത് പൗരന്റെയും ജീവന്‍ വിലപ്പെട്ടതാണെന്ന് കോടതി നിരീക്ഷിച്ചു. ആവശ്യമെങ്കില്‍ മാത്രം ഇടപെടാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തിക്കൊണ്ട് ഇതുമായി ബന്ധപ്പെട്ട പൊതുതാല്‍പ്പര്യ ഹരജി കോടതി തീര്‍പ്പാക്കി.

അഭിഭാഷകന്‍ രാകേഷ് കുമാര്‍ സൈനി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലാണ് കോടതി നടപടി. ജൂണ്‍ 28 മുതല്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ പങ്കുചേര്‍ന്ന സോനം വാങ്ചുകിന്റെ ആരോഗ്യനില വഷളായതായി ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 19 ദിവസം നീണ്ട ഉപവാസത്തിനിടയില്‍ വാങ്ചുകിന് എട്ട് കിലോയില്‍ അധികം ശരീരഭാരം നഷ്ടപ്പെട്ടിട്ടുണ്ട്. സമാധാനപരമായി സമരം ചെയ്യുന്ന ഒരു പൗരന്റെ ജീവന്‍ അപകടത്തിലാകുമ്പോള്‍ സര്‍ക്കാരിന് കാഴ്ചക്കാരായി നില്‍ക്കാനാകില്ലെന്നും ജീവന്‍ രക്ഷിക്കാന്‍ ആവശ്യമെങ്കില്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി ദ്രവരൂപത്തിലുള്ള ആഹാരം നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights:
The Delhi High Court expressed concern over the deteriorating health of activist Sonam Wangchuk during his 19-day hunger strike. The court directed authorities to appoint a medical team for daily health checkups at Jantar Mantar. The bench emphasized that the life of every citizen is valuable.

 

Latest