suspension
പത്തനംതിട്ടയിൽ മദ്യസത്കാരത്തിനിടെ പോലീസുകാർ തമ്മിലടിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ സസ്പെന്‍ഷൻ
തമ്മിലടിച്ചത് ഗ്രേഡ് എ എസ് ഐയും ഡ്രൈവര്‍ എസ് സി പി ഓയും

പത്തനംതിട്ട | സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങിനോട് അനുബന്ധിച്ച മദ്യസത്കാരത്തിനിടെ തമ്മിലടിച്ച പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. പത്തനംതിട്ട എ ആര്‍ ക്യാംപിലെ ഗ്രേഡ് എ എസ് ഐ ഗിരി, ഡ്രൈവര്‍ എസ് സി പി ഓ സാജന്‍ എന്ന് അറിയപ്പെടുന്ന ജോണ്‍ ഫിലിപ്പ് എന്നിവരെയാണ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. പരിപാടി സംഘടിപ്പിച്ച എ ആര്‍ ക്യാംപിലെ മുന്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അജയകുമാര്‍ സ്ഥാനക്കയറ്റത്തോടൊപ്പമുള്ള സ്ഥലം മാറ്റവും വാങ്ങി തിരുവനന്തപുരത്തേക്ക് പോയതിനാല്‍ ഇയാള്‍ക്കെതിരെ നടപടിയില്ല.
മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഇന്‍സ്പെക്ടര്‍ ആയി സ്ഥാനക്കയറ്റം കിട്ടിയ അജയകുമാറിന്റെ യാത്രയയപ്പ് സല്‍ക്കാരം ഇന്നലെ മൈലപ്ര സാംസ് ഓഡിറ്റോറിയത്തിലാണ് നടന്നത്. ലഹരി മൂത്തപ്പോഴാണ് തമ്മിലടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഓഡിറ്റോറിയത്തിലെ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസിന്റെ പാര്‍ട്ടി സ്ഥിരമായി ഇവിടെ നടക്കാറുള്ളതിനാല്‍ ദൃശ്യങ്ങള്‍ നശിപ്പിച്ചു കളയാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. അജയകുമാറും ജോണ്‍ ഫിലിപ്പും ചേര്‍ന്ന് എ എസ് ഐ ഗിരിയെ മര്‍ദിക്കുകയായിരുന്നു എന്ന് പറയുന്നു.
ജില്ലയിലെ പോലീസ് വാഹനങ്ങളുടെ ചുമതല മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറായ അജയകുമാറിനാണ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കല്‍ എന്നിവയുടെയൊക്കെ ബില്‍ സമര്‍പ്പിക്കുന്നത് ഇദ്ദേഹമാണ്. അടുത്തിടെ കോയിപ്രം പോലീസ് സ്റ്റേഷനിലെ ജീപ്പ് വടശേരിക്കരയിലെ വര്‍ക്ക്ഷോപ്പില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. 15,000 രൂപയായിരുന്നു പണിക്കൂലി. ഇതിന് 20,000 രൂപയുടെ ബില്‍ വാങ്ങിയെന്ന് ഗിരി ആരോപിച്ചതാണ് സംഭവങ്ങളുടെ തുടക്കം. മദ്യ ലഹരിയിലായിരുന്ന പോലീസുകാർ ഇതോടെ ഒന്നും രണ്ടും പറഞ്ഞ് തമ്മിലടിക്കുകയായിരുന്നു.
ജില്ലാ ആസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവിന്റെ തട്ടയിലുള്ള പമ്പില്‍ നിന്നാണ് പോലീസ് വാഹനങ്ങള്‍ക്കുള്ള ഇന്ധനം നിറയ്ക്കുന്നത്. ഇതിന് കമ്മീഷന്‍ ഇനത്തില്‍ അജയകുമാര്‍ തന്റെ സ്വകാര്യ വാഹനത്തിന് ഇന്ധനം നിറയ്ക്കാറുണ്ടെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നു. ഡീസല്‍ അടിച്ച ബില്ലില്‍ ക്രമക്കേട് കാട്ടിയെന്ന് കാണിച്ച് ഇന്‍ഡന്റ് സഹിതം ക്യാംപിലെ അസി. കമാന്‍ഡന്റിന് ജോണ്‍ ഫിലിപ്പ് പരാതി നല്‍കിയിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന ഇന്‍ഡന്റ് ജോണ്‍ ഫിലിപ്പ് മോഷ്ടിച്ചു കൊണ്ടു പോയെന്ന് അജയകുമാറും പരാതി നല്‍കി. രണ്ട് പേരും പിന്നീട് പരാതി പിന്‍വലിച്ച് രമ്യതയിലെത്തി. ഇങ്ങനെ രമ്യതയിലെത്തിയ അജയനും ജോണും ചേര്‍ന്നാണ് ഗിരിയെ ഓഡിറ്റോറിയത്തിലിട്ട് കൈയേറ്റം ചെയ്തത്. അടിയും അസഭ്യ വര്‍ഷവും കനത്തതോടെ ഓഡിറ്റോറിയം ഉടമയെത്തി എല്ലാവരെയും പുറത്താക്കുകയായിരുന്നു. ഈ വിവരം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.