Connect with us

Kerala

തുടര്‍ക്കഥ; ദേശീയ പാതയില്‍ വിവിധ ഭാഗങ്ങളില്‍ വിള്ളല്‍, മണ്ണിടിച്ചില്‍

മലപ്പുറം, തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് മണ്ണിടിച്ചിലും റോഡില്‍ വിള്ളലുമുണ്ടായത്.

Published

|

Last Updated

മലപ്പുറം | സംസ്ഥാനത്ത് ദേശീയപാതയില്‍ സംഭവിക്കുന്ന വിള്ളലും മണ്ണിടിച്ചിലും തുടര്‍ക്കഥയാകുന്നു. മലപ്പുറം, തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് മണ്ണിടിച്ചിലും റോഡില്‍ വിള്ളലുമുണ്ടായത്.

മലപ്പുറം കൂരിയാട് ഇന്നലെ ദേശീയപാത ഇടിഞ്ഞ് താണിരുന്നു. ഇതിനു പിന്നാലെ
എടരിക്കോട് മമ്മാലിപ്പടിയില്‍ വിള്ളല്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് നിര്‍മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേല്‍പ്പാലത്തിനു മുകളിലായി വിള്ളല്‍ കണ്ടെത്തിയത്. ടാറിങ് പൂര്‍ത്തിയായ റോഡില്‍ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ രൂപപ്പെട്ടത്. ഇത്ദൃശ്യങ്ങള്‍ സഹിതം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ വിള്ളല്‍ കണ്ടെത്തിയ ഭാഗം അധികൃതര്‍ ടാറിട്ട് മൂടി. ഇതല്ല വേണ്ടതെന്നും സ്ഥിരം പരിഹാരമാണ് ആവശ്യമെന്നും പ്രദേശവാസികള്‍ പറഞ്ഞു.

കാസര്‍കോട്ട് മാവുങ്കാല്‍ കല്യാണ്‍ റോഡിന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്. 53 മീറ്റര്‍ നീളത്തിലും 4.10 മീറ്റര്‍ വീതിയിലുമാണ് വിള്ളലുണ്ടായത്. ഇതിന് നൂറ് മീറ്റര്‍ ദൂരം മാറി മറ്റൊരു ഭാഗത്തും വിള്ളല്‍ കണ്ടെത്തി.

കണ്ണൂര്‍ കുപ്പത്ത് ദേശീയ പാതയ്ക്കായി കുന്നിടിച്ച സ്ഥലത്ത് വീണ്ടും മണ്ണിടിച്ചില്‍ സംഭവിച്ചു. അശാസ്ത്രീയ നിര്‍മാണത്തിനെതിരെ പ്രതിഷേധം നടന്ന സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇവിടെ ഇനിയും മണ്ണിടിയാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു. തളിപ്പറമ്പ് ആര്‍ ഡി ഒ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. എന്‍ എച്ച് എ ഐ അധികൃതര്‍ എത്തുമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.

 

Latest