Connect with us

National

ലിവ് -ഇന്‍ ബന്ധം ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി

വിവാഹത്തിലൂടെ ഒരു വ്യക്തിക്ക് നല്‍കുന്ന സുരക്ഷ, സാമൂഹിക സ്വീകാര്യത, പുരോഗതി, സ്ഥിരത എന്നിവ ഒരിക്കലും ലിവ്-ഇന്‍ ബന്ധത്തിലൂടെ ലഭിക്കുന്നില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി

Published

|

Last Updated

ന്യൂഡല്‍ഹി |  ലിവ്-ഇന്‍ ബന്ധത്തിനെതിരെ ഛത്തീസ്ഗഡ് ഹൈക്കോടതി. വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ലിവ് -ഇന്‍ ബന്ധം ഇന്ത്യന്‍ തത്വചിന്തകള്‍ക്ക് വിരുദ്ധമാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമായാണ് കണക്കാക്കുന്നതെന്നും ഛത്തീസ്ഗഡ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ലിവ് ഇന്‍ ബന്ധത്തില്‍ ജനിച്ച കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡിലെ അബ്ദുള്‍ ഹമീദ് സിദ്ദിഖി എന്നയാള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

വിവാഹത്തിലൂടെ ഒരു വ്യക്തിക്ക് നല്‍കുന്ന സുരക്ഷ, സാമൂഹിക സ്വീകാര്യത, പുരോഗതി, സ്ഥിരത എന്നിവ ഒരിക്കലും ലിവ്-ഇന്‍ ബന്ധത്തിലൂടെ ലഭിക്കുന്നില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഗൗതം ഭാദുരിയും ജസ്റ്റിസ് സഞ്ജയ് എസ് അഗര്‍വാളും അടങ്ങുന്ന ബെഞ്ച് അബ്ദുള്‍ ഹമീദിന്റെ അപേക്ഷ തള്ളുകയും ചെയ്തു.

ബന്ധങ്ങളില്‍ പരാജയമുണ്ടാകുമ്പോള്‍ സൗകര്യപ്രദമാകുന്നു എന്നതിനാലാണ് പലരും ലിവ് ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. വൈവാഹിക ചുമതലകളോടുള്ള നിസ്സംഗതയും ഇത്തരം ബന്ധങ്ങള്‍ക്ക് കാരണമായെന്നും കോടതി പറഞ്ഞു.

അബ്ദുള്‍ ഹമീദ് സിദ്ദിഖിയും കവിതാ ഗുപ്തയും പ്രണയത്തിലായതിനെത്തുടര്‍ന്ന് മൂന്ന് വര്‍ഷം ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. തുടര്‍ന്ന് 2021ല്‍ ഇരുവരും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി. പിന്നീടാണ് ഇരുവരും വേര്‍പിരിഞ്ഞത്. 2023ല്‍ കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ട് അബ്ദുള്‍ ഹമീദ് കുടുംബക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

 

Latest