Connect with us

comment against prophet

പ്രവാചകനിന്ദ: രാജ സിംഗ് വീണ്ടും അറസ്റ്റില്‍

അറസ്റ്റിലായത് നിരന്തരം വര്‍ഗീയ, വിദ്വേഷ പ്രചാരണം നടത്തുന്നയാള്‍

Published

|

Last Updated

ഹൈദരാബാദ് | പ്രവാചകനിന്ദ പരാമര്‍ശത്തില്‍ തെലുങ്കാനയിലെ ബി ജെ പി എം എല്‍ എ രാജ സിംഗിനെ വീണ്ടും അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റ് ചെയ്ത രാജ സിംഗിനെ വിട്ടയച്ചതിനെതിരെ തെലുങ്കാനയില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹൈദരാബാദ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്‌. തടവറകളെ ഭയമില്ലെന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മനഃപൂര്‍വവും ദുരുദ്ദേശ്യപരവുമായ വിദ്വേഷ പ്രചാരണം തുടങ്ങിയ കുറ്റത്തിനാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റിന് പിന്നാലെ അദ്ദേഹത്തെ ബി ജെ പി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ആദ്യ അറസ്റ്റ് നടന്ന് ഏതാനും ദിവസങ്ങള്‍ക്കകം ജാമ്യത്തില്‍ വിടുകയായിരുന്നുഇതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ഹൈദരാബാദില്‍ നടന്നത്. ചാര്‍മിനാറിന് സമീപം പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായിരുന്നു.

തെലുങ്കാനയിലെ മുതിര്‍ന്ന ബി ജെ പി നേതാവും ഗോഷാമഹല്‍ എം എല്‍ എയുമാണ് രാജ സിംഗ്. നേരത്തെയും നിരവധി തവണ വര്‍ഗീയവും വിദ്വേഷവും നിറഞ്ഞ പ്രസ്താവന നടത്തിയ വ്യക്തിയാണ് രാജ സിംഗ്. മുസ്ലിംങ്ങള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ നേരത്തെ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇയാളെ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. ഹാസ്യനടന്‍ മുനവ്വര്‍ ഫാറൂഖിയെ ഭീഷണിപ്പെടുത്തിയതിനും ഇയാള്‍ അറസ്റ്റിലായിരുന്നു