Connect with us

Kerala

തെരുവു നായയുടെ കടിയേറ്റ് കിടപ്പുരോഗിയായ വയോധിക മരിച്ചു

ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മകന്‍ ദേവദാസനെ (60) നായ കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചു.

Published

|

Last Updated

തൃശൂര്‍| എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലന്‍പ്പടിയില്‍ വയോധികയെ തെരുവ് നായ കടിച്ച് കൊന്നു. കിടപ്പ് രോഗിയായ കിഴക്കേപുരയ്ക്കല്‍ കാര്‍ത്ത്യായനിയാണ് (84) ദാരുണമായി മരിച്ചത്. ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മകന്‍ ദേവദാസനെ (60) നായ കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചു.

ഇന്ന് വൈകീട്ട് ആറോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയെ വീടിനകത്ത് കയറിയ നായ ആക്രമിക്കുകയായിരുന്നു. മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ചു. മുഖം വികൃതമായ അവസ്ഥയിലാണ്.

രണ്ട് വര്‍ഷം മുമ്പ് വീണ് എല്ലുപൊട്ടിയതിനെ തുടര്‍ന്ന് കാര്‍ത്ത്യായനി കിടപ്പിലായിരുന്നു. ദേവദാസ് മനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിച്ചതിന്റെ ക്ഷീണത്തിലായിരുന്നു. വൈകിട്ട് 6.30 ഓടെ സമീപത്തുള്ള ഇവരുടെ മകന്‍ മണി ഭക്ഷണം കൊടുക്കാന്‍ ചെന്നപ്പോഴാണ് ഇരുവരെയും നായ കടിച്ച നിലയില്‍ കണ്ടത്. നാട്ടുകാരും പോലീസും ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് കാര്‍ത്ത്യായനിയെയും ദേവദാസനെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കാര്‍ത്ത്യായനിയെ രക്ഷിക്കാനായില്ല. നായ വേറെ ആളുകളേയും വളര്‍ത്തു നായ്ക്കളേയും കടിച്ചിട്ടുണ്ട്. നായയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നതിനാല്‍ സമീപ വാസികളും നാട്ടുകാരും പരിഭ്രാന്തിയിലാണ്.

 

 

 

Latest