Connect with us

Kerala

മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ശ്രമം; ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സമരസമിതി

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് ബീച്ചിനോട് ചേര്‍ന്ന് ആവിക്കത്തോടില്‍ മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. വിഷയത്തില്‍ പരിഹാരം തേടി ഇന്നലെ സബ് കലക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് ഇന്ന് ഹര്‍ത്താല്‍ നടത്താന്‍ ജനകീയ സമിതി തീരുമാനിച്ചു. കോര്‍പ്പറേഷനിലെ നാല് തീരദേശ വാര്‍ഡുകളില്‍ ഹര്‍ത്താല്‍ ആചരിക്കാനാണ് ആഹ്വാനം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് യു ഡി എഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മലിനജല സംസ്‌കരണ പ്ലാന്റിനായി കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള മണ്ണ് പരിശോധന ഇന്ന് ജനങ്ങള്‍ തടഞ്ഞിരുന്നു. ജനവാസ മേഖലയില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് പരിശോധന തടഞ്ഞത്. കലക്ടറുമായി ചര്‍ച്ച നടത്താന്‍ അവസരമൊരുക്കാമെന്ന പോലീസ് നിര്‍ദേശത്തോട് സമിതി അനുകൂലമായി പ്രതികരിച്ചുവെങ്കിലും, മണ്ണ് പരിശോധനക്കെത്തിയ വാഹനം പ്രദേശത്ത് നിന്ന് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാന്‍ കലക്ടര്‍ തയാറായില്ല. സമരക്കാര്‍ പിരിഞ്ഞുപോകണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സബ് കലക്ടറെ നിയോഗിക്കുകയും ചെയ്തു. വെള്ളയില്‍ പോലീസ് സ്റ്റേഷനില്‍ വച്ചു നടന്ന ഈ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഇന്ന് ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച ബഹിഷ്‌കരിക്കാനാണ് സമരസമിതി തീരുമാനം. നാളത്തെ ഹര്‍ത്താലിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു.