Connect with us

vakkom purushothaman

വക്കം പുരുഷോത്തമൻ്റെ വിയോഗത്തിൽ അനുശോചന പ്രവാഹം

ഗവർണറും സംസ്ഥാന മന്ത്രിമാരും വിവിധ കക്ഷി നേതാക്കളും സാമൂഹിക തലങ്ങളിലുള്ളവരും അനുശോചനം അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം | മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമൻ്റെ വിയോഗത്തിൽ വിവിധ തുറകളിൽ നിന്ന് അനുശോചന പ്രവാഹം. ഗവർണറും സംസ്ഥാന മന്ത്രിമാരും വിവിധ കക്ഷി നേതാക്കളും സാമൂഹിക തലങ്ങളിലുള്ളവരും അനുശോചനം അറിയിച്ചു.

ആരിഫ് മുഹമ്മദ് ഖാൻ (കേരള ഗവർണർ)

മുൻ ഗവർണറും സീനിയർ നേതാവുമായ വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. സാമാജികൻ, വിവിധ വകുപ്പുകളിൽ മന്ത്രി, നിയമസഭാ സ്പീക്കർ, പാർലിമെന്റേറിയൻ തുടങ്ങിയ നിലകളിൽ അദ്ദേഹം നൽകിയ സേവനത്തിൽ കാര്യക്ഷമതയും ദീർഘവീക്ഷണവും പ്രതിഫലിച്ചതായി ഗവർണർ അനുസ്മരിച്ചു. “കുറെ മാസം മുമ്പ് വീട്ടിലെത്തി കണ്ടപ്പോഴുള്ള സൗഹൃദത്തിന്റെ ഊഷ്മളത മനസ്സിൽ മായാതെ നിൽക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു”- ഗവർണർ സന്ദേശത്തിൽ പറഞ്ഞു.

കെ സുധാകരൻ (കെ പി സി സി പ്രസിഡൻ്റ്)

മുതിർന്ന കോൺഗ്രസ് നേതാവും മികച്ച ഭരണാധികാരിയുമായിരുന്ന വക്കം പുരുഷോത്തമൻ വിട വാങ്ങി. വഹിച്ചിരുന്ന പദവികളിൽ എല്ലാം തിളങ്ങി നിന്നിരുന്ന അദ്ദേഹം എല്ലാ പ്രശ്നങ്ങളും ക്രിയാത്മകമായി പരിഹരിക്കുന്നതിൽ മികവ് പുലർത്തിയിരുന്നു. വക്കത്തിന്റെ വിയോഗം പാർട്ടിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രിയങ്കരനായ വക്കം പുരുഷോത്തമന് ആദരാഞ്ജലികൾ.

എം വി ഗോവിന്ദൻ മാസ്റ്റർ (സി പി എം സംസ്ഥാന സെക്രട്ടറി)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും മന്ത്രിയും ഗവർണറുമായ വക്കം പുരുഷോത്തമന് ആദരാഞ്ജലികൾ. വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ ആരംഭിച്ച ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ദേശീയതലത്തിൽ തന്നെ പിന്നീട് ഉയർന്നു. നിയമസഭയിലും ലോകസഭയിലും അംഗമായ അദ്ദേഹം ഒട്ടനവധി പദവികൾ രാഷ്ട്രീയ ജീവിതത്തിൽ വഹിച്ചിട്ടുണ്ട്. വക്കം പുരുഷോത്തമന്റെ വേർപാടിൽ അനുശോചനം അറിയിക്കുന്നു. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

എം കെ മുനീർ (മുസ്ലിം ലീഗ് നേതാവ്)

പ്രിയപെട്ട വക്കം പുരുഷോത്തമൻ നമ്മെ വിട്ടു പിരിഞ്ഞു. കേരള രാഷ്ട്രീയത്തിലെ അതികായൻ ആണ് വക്കം പുരുഷോത്തമൻ. ഞാൻ വ്യക്തിപരമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന വക്കത്തിന്റെ വിയോഗം വല്ലാതെ വേദനിപ്പിക്കുന്നു. ഞാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നപ്പോൾ സ്പീക്കറായിരുന്നു വക്കം. കർക്കശക്കാരനായിരുന്നെങ്കിലും സ്നേഹ നിധിയായ ഗുരുവായിരുന്നു എനിക്ക് അദ്ദേഹം. തിരുവനന്തപുരത്തെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനു സിറ്റി ഇമ്പ്രൂവ്മെന്റ് പദ്ധതി കൊണ്ടുവരികയും അതിന്റെ ഭാഗമായി പാളയത്ത് അണ്ടർ പാസ്സ് കൊണ്ടുവരാനും ഞങ്ങൾ ആലോചിച്ചു. പ്രസ്തുത പ്രവർത്തി നിശ്ചിത കാലാവധിക്കുള്ളിൽ പൂർത്തീകരിക്കുകയാണെങ്കിൽ ഒരു സ്വർണ്ണ മോതിരം എനിക്ക് സമ്മാനിക്കുമെന്ന് വക്കം ഓഫർ ചെയ്യുകയുണ്ടായി. പറഞ്ഞ സമയത്തിന് മുൻപേ പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചു. മോതിരത്തിന്റെ കാര്യം ഞാൻ മറന്നെങ്കിലും സ്പീക്കർ പദവിയിൽ നിന്നും മാറി അദ്ദേഹം ധനകാര്യമന്ത്രിയായിട്ടും കൃത്യമായി ആ ചടങ്ങിൽ അന്നത്തെ മുഖ്യമന്ത്രി ബഹുമാന്യനായ ഉമ്മൻ ചാണ്ടി സാർ വശം ബാപ്പയുടെ ചിത്രം ആലേഖനം ചെയ്ത മോതിരം എനിക്ക് സമ്മാനിക്കുകയുണ്ടായി. പ്രിയപ്പെട്ട വക്കത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.

എം ബി രാജേഷ് (എക്സൈസ് മന്ത്രി)

മുൻ നിയമസഭാ സ്പീക്കർ വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നിയമസഭാ സ്പീക്കറെന്ന നിലയിൽ ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. സമയനിഷ്ഠ, അച്ചടക്കം എന്നിവ ഉറപ്പുവരുത്തി നിയമസഭാ നടപടികൾ നടത്തിക്കൊണ്ടു പോകുന്നതിൽ അദ്ദേഹം വളരെ കാർക്കശ്യം പുലർത്തി. നിയമസഭാ സ്പീക്കറായി ചുമതലയേറ്റപ്പോൾ അദ്ദേഹത്തിന്റെ ചില മാതൃകകൾ വ്യത്യസ്തമായ രീതിയിൽ നടപ്പാക്കാനാണ് ശ്രമിച്ചത്. സംസ്ഥാന മന്ത്രി, ആൻഡമാൻ- നിക്കോബാർ ലെഫ്റ്റനന്റ് ഗവർണർ, മിസോറം ഗവർണർ, ലോക്‌സഭാംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിന്റെ പൊതുമണ്ഡലത്തിന് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

അഹമ്മദ് ദേവർകോവിൽ (തുറമുഖ മന്ത്രി)

മുതിർന്ന കോൺഗ്രസ് നേതാവും മികച്ച പാർലിമെന്റേറിയനുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കേരള നിയമസഭാ സ്പീക്കറായും മന്ത്രിയായും പാർലിമെൻറ് അംഗമായും വിവിധ സംസ്ഥാനങ്ങളിൽ ഗവർണറായുമെല്ലാം ഏവർക്കും പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സ്നേഹജനങ്ങളുടേയും ദുഃഖത്തിൽ പങ്കുചേരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു.

സജി ചെറിയാൻ (ഫിഷറീസ് മന്ത്രി)

കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയും മുൻ സ്പീക്കറും മുൻ ഗവർണറും ആയിരുന്ന വക്കം പുരുഷോത്തമൻ സാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സൗമ്യനായ രാഷ്ട്രീയനേതാവായിരുന്നു അദ്ദേഹം. മികച്ച പാർലമെന്റേറിയനും ഭരണാധികാരിയുമായിരുന്നു. കേരളരാഷ്ട്രീയത്തിലെ തലമുതിർന്ന ഒരു നേതാവ് കൂടെ വിടപറയുകയാണ്. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെയും പൊതുസമൂഹത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.

രമേശ് ചെന്നിത്തല (മുൻ പ്രതിപക്ഷ നേതാവ്)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. കോണ്‍ഗ്രസിന്റെ തലയെടുപ്പുള്ള നേതാവായിരുന്നു വക്കം പുരുഷോത്തമന്‍ അലങ്കരിച്ച പദവികള്‍ എല്ലാം ഉജ്ജ്വലമായ പ്രവര്‍ത്തന പാടവം കൊണ്ട് ജനശ്രദ്ധ ആകര്‍ഷിക്കാനും ജനങ്ങളുടെ ശക്തമായ പിന്തുണ നേടാനും കഴിഞ്ഞിട്ടുള്ള വ്യക്തിയാണ്. ഒരു ഗവര്‍ണര്‍ക്ക് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമെന്ന് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. അത് മിസ്സോറാമിലും ആന്‍ഡമാന്‍ നിക്കോബാറിലും പോകുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്ന ഒന്നാണ്. ഒരു മന്ത്രി എന്ന നിലയില്‍ അദ്ദേഹം നടപ്പാക്കിയ പുരോഗമനമായ നടപടികള്‍ എന്നും കേരളം ഓര്‍ക്കുന്നതാണ്. കര്‍ഷക തൊഴിലാളി നിയമം ഉള്‍പ്പടെ റാണി ചിത്ര മാര്‍ത്താണ്ഡ കായലുകള്‍ ഏറ്റെടുത്ത് പാവപ്പെട്ട തൊഴിലാളിക്ക് വിതരണം ചെയ്തത് ഉള്‍പ്പെടെ തൊഴിലാളി പെന്‍ഷന്‍ ഉള്‍പ്പെടെ നിരവധിയായ നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ശ്രദ്ധേയമായ നേതൃത്വം കൊടുത്ത വ്യക്തിയാണ് അദ്ദേഹം.

സ്പീക്കര്‍ എന്ന നിലയില്‍ സഭാനടപടികള്‍ നിയന്ത്രിക്കുവാനും സമയത്ത് തന്നെ സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കാനും അദ്ദേഹത്തിന് സാധിച്ചു. പാനല്‍ ഓഫ് ചെയര്‍മാന്‍ എന്ന നിലയില്‍ ഞങ്ങളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. അന്ന് അദ്ദേഹം ലോകസഭയുടെ പാനല്‍ ഓഫ് ചെയര്‍മാന്‍ ആയിരുന്നു. ലോക്‌സഭയില്‍ ഏറ്റവും പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ ആയിരുന്നു രാജീവ് ഗാന്ധി ചുമതലപ്പെടുത്തിയിരുന്നത്. അത് ഭംഗിയായി നിറവേറ്റുമായിരുന്നു. സാധാരണക്കാരും പാവപ്പെട്ടവരും പിന്നോക്കം നില്‍ക്കുന്നവര്‍ക്കും വേണ്ടി ഏറ്റവും ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച ഒരു ജനനേതാവായിരുന്നു വക്കം പുരുഷോത്തമന്‍. മികച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഓര്‍മകള്‍ എന്നും കോണ്‍ഗ്രസിന് കരുത്ത് പകരും എന്ന കാര്യത്തില്‍ സംശയമില്ല. തിരുവനന്തപുരം ഡി സി സി പ്രസിഡന്റായി അതോടൊപ്പം തന്നെ കെ പി സി സി ജന. സെക്രട്ടറിയായി എ ഐ സി സി അംഗമായി ഒക്കെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
---- facebook comment plugin here -----

Latest