Connect with us

political murder

ആലപ്പുഴ കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് കാന്തപുരം

"വര്‍ഗീയ നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും ഒരു തരത്തിലും അംഗീകരിക്കാനാവില്ല"

Published

|

Last Updated

കോഴിക്കോട് | ആലപ്പുഴയില്‍ മണിക്കൂറുകള്‍ക്കിടയില്‍ നടന്ന രണ്ടു കൊലപാതകങ്ങളും അങ്ങേയറ്റം അപലപനീയമാണെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഈ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്ത കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വര്‍ഗീയ നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇത്തരക്കാര്‍ കൊലക്കത്തി താഴെയിടണം. മനുഷ്യനെ അന്യായമായി വെട്ടിക്കൊല്ലാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയത്?. ആ രണ്ടു കുടുംബങ്ങളിലെയും കുഞ്ഞുകളോടും ഉറ്റവരോടും ഇവര്‍ക്കെന്ത് സമാധാനമാണ് പറയാനുള്ളത്? ചില നേതാക്കളുടെ അപക്വമായ പ്രതികരണങ്ങള്‍ ഏറെ വേദനിപ്പിക്കുന്നുണ്ട്.

കേരളത്തില്‍ ആപല്‍ക്കരമായി പടരുന്ന ഈ നീക്കത്തെ സര്‍ക്കാറും രാഷ്ട്രീയ സാമൂഹിക നേതാക്കളും ഒറ്റക്കെട്ടായി നിന്ന് തടയിടണം. നാടിന്റെ സമാധാനം തകര്‍ക്കുന്നവര്‍ ഏത് രാഷ്ട്രീയ കക്ഷിയില്‍ പ്പെട്ടവരാണെങ്കിലും മുഖം നോക്കാതെ നടപടിയുണ്ടാവണം. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമപാലകരുടെ തികഞ്ഞ ജാഗ്രതയുണ്ടാവണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.