editorial
രാജ്യത്തിന്റെ നോവായി അഹമ്മദാബാദ് വിമാനദുരന്തം
ഒട്ടേറെ പ്രവാസികളുടെ സ്വപ്നങ്ങളാണ് വിമാനങ്ങളുടെ തകർച്ച പാതിവഴിയിൽ കരിച്ചുകളഞ്ഞത്. അപകട കാരണം സമഗ്ര അന്വേഷണങ്ങളിലൂടെ കണ്ടെത്തിയും വിമാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കിയും യാത്രികരിൽ സുരക്ഷാബോധം വളർത്താൻ വ്യോമയാന മന്ത്രാലയം ജാഗരൂകരാകേണ്ടതുണ്ട്.

അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ നടുക്കത്തിലാണ് രാജ്യം. അഹമ്മാദാബാദിലെ സർദാർ വല്ലഭ് ഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ഉച്ചക്ക് പറന്നുയരുകയും മിനുട്ടുകൾക്കകം തകർന്നുവീണ് അഗ്നിഗോളമായി മാറുകയും ചെയ്ത വിമാനാപകടം 294 പേരുടെ ജീവനാണ് അപഹരിച്ചത്. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ വിമാനാപകടം. തകർന്നുവീണത് ജനവാസ കേന്ദ്രത്തിലായത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. പ്രദേശത്തെ മേഘാനി നഗർ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ പത്ത് മെഡിക്കൽ വിദ്യാർഥികളും 24 പ്രദേശവാസികളും ഉൾപ്പെടുന്നു മരണപ്പെട്ടവരിൽ. 60ഓളം മെഡിക്കൽ വിദ്യാർഥികൾ പരുക്കേറ്റ് ചികിത്സയിലുമാണ്.
പ്രദേശവാസികളിൽ പലരെയും കാണാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെടുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ നിഗമനം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തിൽ ഇന്ത്യക്കാർക്ക് പുറമെ 53 ബ്രിട്ടൻ പൗരന്മാരും ഏഴ് പോർച്ചുഗീസുകാരും ഒരു കനേഡിയൻ പൗരനുമുണ്ടായിരുന്നു.
ഗുജറാത്ത് മുൻമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ വിജയ് രൂപാണിയും ഉൾപ്പെടുന്നു മരണപ്പെട്ടവരിൽ. ലണ്ടനിലുള്ള മകളെയും ഭാര്യയെയും കാണാൻ നടത്തിയ അദ്ദേഹത്തിന്റെ യാത്ര അവസാനത്തെ യാത്രയായി. കുടിയേറ്റ കുടുംബമാണ് വിജയ് രൂപാണിയുടേത്. 1952 സെപ്തംബർ രണ്ടിന് മ്യാന്മറിലായിരുന്നു ജനനം. അദ്ദേഹത്തിന് നാല് വയസ്സുള്ളപ്പോൾ കുടുംബം ഗുജറാത്തിലെ രാജ്‌കോട്ടിലേക്ക് ചേക്കേറുകയായിരുന്നു. പട്ടീദാർ പ്രക്ഷോഭത്തെ തുടർന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബൻ പട്ടേൽ രാജിവെച്ചപ്പോൾ അവിചാരിതമായാണ് 2016ൽ രൂപാണി മുഖ്യമന്ത്രി പദത്തിലെത്തുന്നത്. 2021 സെപ്തംബർ 12 വരെ ആ പദവിയിൽ തുടർന്ന അദ്ദേഹം മോദിയുടെയും അമിത്ഷായുടെയും വിശ്വസ്തരിൽ ഒരാളായിരുന്നു. മറ്റൊരു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ബൽവന്ത് റായ് മേത്തയുടെ മരണവും വിമാനാപകടത്തിലായിരുന്നു. 1965 സെപ്തംബർ 19ന് ഗുജറാത്തിലെ ഭുജിന് സമീപമാണ് അന്ന് വിമാനം തകർന്നത്. ഇന്ത്യ-പാക് യുദ്ധ സമയത്ത് അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം പാകിസ്താൻ വെടിവെച്ചിടുകയായിരുന്നു.
നേരത്തേ മറ്റൊരു വിമാനാപകടത്തിനു സാക്ഷ്യം വഹിച്ചിട്ടുണ്ട് അഹമ്മദാബാദ്. 1988 ഒക്ടോബർ 19ന് അഹമ്മദാബാദിൽ നിന്ന് ബോബെക്കു പുറപ്പെട്ട ഇന്ത്യൻ എയർലൈൻസിന്റെ ബോയിംഗ് വിമാനം അപകടത്തിൽ പെട്ട് 133 പേർ മരിച്ചു. വിമാനത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമായി വിലയിരുത്തപ്പെട്ടത്. ഏറെ സുരക്ഷാ സംവിധാനങ്ങളുള്ളതാണ് അപകടത്തിൽ പെട്ട ബോയിംഗ് 787-8 ഡ്രീംലൈനറെന്നാണ് വിമാന ഉടമകളായ ടാറ്റ ഗ്രൂപ്പ് പറയുന്നത്. എന്നിട്ടും വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ എന്തുകൊണ്ടു അപകടം സംഭവിച്ചു?
പൈലറ്റിന്റെ പരിചയക്കുറവ് കൊണ്ട് സംഭവിക്കാറുണ്ട് അപകടങ്ങൾ. എന്നാൽ ഈ വിമാനത്തിലെ രണ്ട് പൈലറ്റുമാരും പരിചയ സമ്പന്നരായിരുന്നു. ക്യാപ്റ്റൻ സബർവാളിന് 8,200 മണിക്കൂറും കോ പൈലറ്റ് ക്ലൈവ് കുന്ദറിന് 1,100 മണിക്കൂറും വിമാനം പറത്തിയ പരിചയമുണ്ട്. പക്ഷിയിടി, ടാങ്കിൽ നിന്ന് എൻജിലിലേക്കുളള എണ്ണയുടെ വരവിന് തടസ്സം, റൊട്ടേഷൻ സ്പീഡിലുണ്ടാകുന്ന പിഴവ,് മോശം കാലാവസ്ഥ തുടങ്ങിയ കാരണങ്ങളാലും അപകടങ്ങൾ സംഭവിക്കാറുണ്ട്. ചക്രങ്ങൾ മുകളിലേക്ക് ഉയർത്തുന്നതിൽ പൈലറ്റുമാർക്ക് സംഭവിച്ച വീഴ്ചയായിരിക്കാനും സാധ്യതയുണ്ട്. വിമാനം ഉയർന്നു 200-400 അടി ഉയരത്തിലെത്തുമ്പോഴേക്കും ചക്രങ്ങൾ ഉയർത്താറുണ്ട് സാധാരണ ഗതിയിൽ. തകർന്നുവീണ വിമാനം 600 അടി ഉയരത്തിലെത്തിയിട്ടും ചക്രങ്ങൾ ഉയർത്തിയിരുന്നില്ല.
സുരക്ഷാ പരിശോധനയുടെ കാര്യക്ഷമതയില്ലായ്മയും അപകട കാരണമായി ആരോപിക്കപ്പെടുന്നു. രാജ്യത്ത് സർവീസ് നടത്തുന്ന വിമാനങ്ങളിലെ സുരക്ഷാ പരിശോധന കേവലം ചടങ്ങ് മാത്രമാണെന്നും സമഗ്രമല്ലെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമീപകാലത്തെ പാക്-ഇന്ത്യ സംഘർഷത്തിന്റെയും ഇന്ത്യൻ സേന നടത്തിയ ഓപറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ വിമാനാപകടത്തിനു പിന്നിൽ അട്ടിമറിയും സന്ദേഹിക്കുന്നവരുണ്ട്. മുൻമുഖ്യമന്ത്രി വിജയ് രൂപാണിയുടെ മരണം ഇതിനു ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. എങ്കിലും അട്ടിമറി സംബന്ധിച്ച സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ല. അപകട കാരണത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ്ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രാഥമികാന്വേഷണം നടത്തിവരികയാണ.് വിദഗ്ധാന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിൽ സഹകരിക്കാൻ ബ്രിട്ടനും അമേരിക്കയും സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്.
വിമാനത്തിന്റെ ബ്ലാക് ബോക്‌സുകളും ഡിജിറ്റൽ വീഡിയോ റെക്കാർഡറും അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിലെ മുഴുവൻ ദൃശ്യങ്ങളും പകർത്തുന്നതാണ് ഡി വി ആർ. ഈ രണ്ട് നിർണായക ഉപകരണങ്ങളിലൂടെയും അപകട കാരണങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്. ടേക് ഓഫ് ഘട്ടത്തിലാണ് അഹമ്മദാബാദിലെ അപകടം. വിമാനയാത്രയുടെ നിർണായക ഘട്ടങ്ങളാണ് ടേക്ഓഫും ലാൻഡിംഗും. ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അസ്സോസിയേഷന്റെ പഠനപ്രകാരം ഈ രണ്ട് ഘട്ടങ്ങിലാണ് പ്രത്യേകിച്ചും ലാൻഡിംഗ് സമയത്താണ് അപകടങ്ങൾ കൂടുതൽ സംഭവിക്കുന്നത്.
കഴിഞ്ഞ ആറര പതിറ്റാണ്ടിനിടെ 19 വിമാന അപകടങ്ങൾ സംഭവിച്ചു രാജ്യത്ത്. പ്രമുഖർ ഉൾപ്പെടെ 1,449 പേരുടെ ജീവനാണ് ദുരന്തങ്ങളിൽ നഷ്ടമായത്. വിമാനയാത്രികരുടെ വിശിഷ്യാ പ്രവാസി ഇന്ത്യക്കാരുടെ പേടി സ്വപ്നമായി മാറുകയാണ് വിമാനയാത്ര. ഒട്ടേറെ പ്രവാസികളുടെ സ്വപ്നങ്ങളാണ് വിമാനങ്ങളുടെ തകർച്ച പാതിവഴിയിൽ കരിച്ചുകളഞ്ഞത്. അപകട കാരണം സമഗ്ര അന്വേഷണങ്ങളിലൂടെ കണ്ടെത്തിയും വിമാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കിയും യാത്രികരിൽ സുരക്ഷാബോധം വളർത്താൻ വ്യോമയാന മന്ത്രാലയം ജാഗരൂകരാകേണ്ടതുണ്ട്.