ahmedabad flight tragedy
അഹമ്മദാബാദ് വിമാനാപകടം: 47 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; 24 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി
ഡി എൻ എ പരിശോധനയിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്

അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങൾക്ക് കൈമാറുന്നതിനായി ആശുപത്രിയിലേക്ക് ശവപ്പെട്ടികൾ എത്തിക്കുന്നു.
അഹമ്മദാബാദ് | ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം അഹമ്മദാബാദിൽ തകർന്നു വീണ് മൂന്ന് ദിവസത്തിന് ശേഷം, അപകടത്തിൽ മരിച്ച 47 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. ഇതിൽ 24 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലോ കേടുപാടുകൾ സംഭവിച്ച നിലയിലോ ആയിരുന്നു. ഈ സാഹചര്യത്തിൽ, ദുരന്തത്തിലെ ഇരകളെ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധനകളാണ് അധികൃതർ നടത്തിവരുന്നത്.
“ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ ആകെ 47 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 24 പേരുടെ മൃതദേഹങ്ങൾ ബന്ധപ്പെട്ട കുടുംബങ്ങൾക്ക് കൈമാറിയി. മരിച്ചവർ രാജസ്ഥാനിൽ നിന്നും ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവരാണ്” – അഡീഷണൽ സിവിൽ സൂപ്രണ്ട് ഡോ. രജ്നിഷ് പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വ്യാഴാഴ്ചയുണ്ടായ വിമാനാപകടത്തിൽ ബോയിംഗ് 787-8 (AI171) വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിലും ജീവനക്കാരിലും ഒരാളൊഴികെ എല്ലാവരും മരിച്ചു. കൂടാതെ വിമാനം നിലംപതിച്ച മെഡിക്കൽ കോളേജ് കാമ്പസിലുണ്ടായിരുന്ന അഞ്ച് എംബിബിഎസ് വിദ്യാർത്ഥികൾ ഉൾപ്പെടെ 29 പേരും മരണപ്പെട്ടു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1:39ന് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം മേഘാനിനഗറിലെ ഒരു മെഡിക്കൽ കോളേജ് കാമ്പസിലേക്ക് തകർന്നു വീണത്.