Connect with us

Kozhikode

മൂന്ന് വർഷമായി എം ഡി എം എ കാരിയറെന്ന് ഒമ്പതാം ക്ലാസുകാരി

ലഹരി സംഘം വലയിലാക്കിയത് ഇൻസ്റ്റഗ്രാം വഴി

Published

|

Last Updated

കോഴിക്കോട് | ഏഴാം ക്ലാസ് മുതൽ എം ഡി എം എ മാഫിയ തന്നെ കാരിയറാക്കിയെന്ന വെളിപ്പെടുത്തലുമായി ഒമ്പതാം ക്ലാസ്സുകാരി. മൂന്ന് വർഷം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടവർ വഴിയാണ് പെൺകുട്ടി ലഹരി സംഘത്തിൻ്റെ കെണിയിലായതും അടിമ ആയതും. ബംഗളൂരുവിൽ നിന്ന് എം ഡി എം എ കടത്തിക്കൊണ്ടു വരുന്നതിന് വരെ സംഘം ദുരൂപയോഗം ചെയ്തതായും പെൺകുട്ടി വെളിപ്പെടുത്തി.

ഇൻസ്റ്റഗ്രാമിൽ സൌഹൃദം സ്ഥാപിക്കുകയും പിന്നീട് ലഹരി വസ്തുക്കൾ സൌജന്യമായി നൽകുകയുമായിരുന്നു. തുടർന്ന്, പെൺകുട്ടിയെ സംഘം കരിയറായി ഉപയോഗിക്കുകയും ചെയ്തുവെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇൻസ്റ്റഗ്രാം വഴിയും സഹപാഠികൾക്കിടയിലും ലഹരി വിതരണത്തിന് തന്നെ ഉപയോഗപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു.

പെൺകുട്ടിയുടെ ശരീരത്തിൽ ബ്ലേഡുകൊണ്ടുള്ള വര കണ്ട മാതാവിൻ്റെ സംശയമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. ഇതേ തുടർന്ന് പെൺകുട്ടി പഠിക്കുന്ന സ്കൂളിലും പോലീസും സംഭവം അറിയിച്ചെങ്കിലും കാര്യങ്ങൾ വ്യക്തമായില്ല. എന്നാൽ, മാതാവും മാതൃ സഹോദരനും ചേർന്ന് പെൺകുട്ടിയെ പിന്തുടർന്നതോടെയാണ് സംഭവം വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

മെഡിക്കൽ കോളജ് പോലീസിലും എ സി പിക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

 

 

Latest