Oddnews
നോര്‍വേയിലേക്ക് തപാല്‍ വഴി അയച്ച വറുത്ത കായ എലി കരണ്ടതായി പരാതി
ഉപയോഗിക്കരുത് എന്ന നിബന്ധനയോടെയാണ് മേല്‍വിലാസക്കാരിക്ക് നോര്‍വീജിയന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് കൈമാറിയത്

പത്തനംതിട്ട | നോര്‍വേയിലേക്ക് ഇന്ത്യന്‍ തപാല്‍ വകുപ്പ് മുഖേന അയച്ച വറുത്ത കായ എലി കരണ്ടതായി പരാതി. പാഴ്സല്‍ അയച്ച കോന്നി പുളിക്കമണ്ണില്‍ രവീന്ദ്രന്‍ പിള്ള പോസ്റ്റ് മാസ്റ്റര്‍ ജനറലിന് പരാതി നല്‍കി. ജനുവരി 30നാണ് കോന്നി പോസ്റ്റ് ഓഫീസില്‍ നിന്ന് രവീന്ദ്രന്‍ പിള്ള ഒരു കിലോ ഏത്തക്കായ് ഉപ്പേരി നോര്‍വേയ്ക്ക് അയയ്ക്കാന്‍ ബുക്ക് ചെയ്തത്. നോര്‍വേയില്‍ സ്ഥിരതാമസമാക്കിയ ചെറുമകള്‍ക്ക് വേണ്ടിയായിരുന്നു പാഴ്സല്‍. വീട്ടിലുണ്ടാക്കിയ ഉപ്പേരി രണ്ടു പായ്ക്കറ്റുകളിലാക്കിയാണ് അയച്ചത്.
2,678 രൂപ 60 പൈസ പോസ്റ്റ് ഓഫീസില്‍ അടച്ചു. പാര്‍സല്‍ കഴിഞ്ഞ ദിവസം മേല്‍വിലാസക്കാരന് ലഭിച്ചു. പക്ഷേ, ഇത് എലി കരണ്ട രീതിയില്‍ ആയിരുന്നു. നോര്‍വീജിയന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് ഇത് ഉപയോഗിക്കരുത് എന്ന നിബന്ധനയോടെയാണ് മേല്‍വിലാസക്കാരിക്ക് കൈമാറിയത്. അയച്ചതിന് ശേഷം താന്‍ പായ്ക്കറ്റ് ട്രാക്ക് ചെയ്തിരുന്നുവെന്ന് രവീന്ദ്രന്‍ പിള്ള പറഞ്ഞു.
കൊച്ചിയിലുും മുംബൈയിലും മൂന്നു ദിവസം വീതം പാഴ്സല്‍ കെട്ടിക്കിടന്നു. അതിന് ശേഷമാണ് നോര്‍വേയിലേക്ക് അയച്ചത്. ഇതിനിടെയാകാം എലി കരണ്ടതെന്ന് പിള്ള പറയുന്നു. നോര്‍വേയില്‍ ഇപ്പോൾ താപനില -15 ഡിഗ്രി സെല്‍ഷ്യസാണ്. അവിടെ കിട്ടിയ പായ്ക്കറ്റ് ഈ നിലയിലായിരുന്നു. അവിടെ വെച്ച് എലി തിന്നാന്‍ ഒരു സാധ്യതയുമില്ല. അതുകൊണ്ടാണ് അവിടുത്തെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് പാഴ്സല്‍ രജിസ്റ്റര്‍ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.