National
ബംഗ്ലാദേശിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; കൊൽക്കത്തയിലും വടക്കുകിഴക്കൻ ഇന്ത്യയിലും പ്രകമ്പനം
ധാക്കയിൽ നടന്നുകൊണ്ടിരിക്കുന്ന ബംഗ്ലാദേശ്-ഐർലൻഡ് ടെസ്റ്റ് മത്സരത്തെയും ഭൂചലനം അൽപ്പനേരം തടസ്സപ്പെടുത്തി
ധാക്ക | ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കക്ക് സമീപം 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതേ തുടർന്ന് കൊൽക്കത്തയിലും വടക്കുകിഴക്കൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി യു എസ് ജിയോളജിക്കൽ സർവേ (യു എസ് ജി എസ്) അറിയിച്ചു.
ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം ധാക്കയിൽ നിന്ന് ഏകദേശം 50 കി മീ അകലെ നർസിംഗ്ദിയിലായിരുന്നു. ഭൂകമ്പത്തിൻ്റെ ആഴം 10 കി മീ ആണെന്ന് യു എസ് ജി എസ് വ്യക്തമാക്കി. ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊൽക്കത്തയിൽ രാവിലെ 10:10 ഓടെ ഏതാനും നിമിഷം ജനങ്ങൾക്ക് പ്രകമ്പനം അനുഭവപ്പെട്ടു. കൊൽക്കത്തയിൽ ഭൂചലനം അനുഭവപ്പെട്ടതിൻ്റെ വീഡിയോകൾ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ട്. കൂച്ച് ബെഹാർ, ദക്ഷിണ ദിനാജ്പൂർ, ഉത്തര ദിനാജ്പൂർ ഉൾപ്പെടെ പശ്ചിമ ബംഗാളിലെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
ഗുവാഹത്തി, അഗർത്തല, ഷില്ലോങ് തുടങ്ങിയ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു.
ധാക്കയിൽ നടന്നുകൊണ്ടിരിക്കുന്ന ബംഗ്ലാദേശ്-ഐർലൻഡ് ടെസ്റ്റ് മത്സരത്തെയും ഭൂചലനം അൽപ്പനേരം തടസ്സപ്പെടുത്തി. ഏതാനും മിനിറ്റുകൾക്ക് ശേഷം കളി പുനരാരംഭിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.



