Connect with us

Kerala

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 20 മണിക്കൂര്‍ പിന്നിട്ടു

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് മുതല്‍ വ്യാജ നമ്പര്‍ പ്ലേറ്റില്‍ അന്വേഷണം വഴിമുട്ടിയത് അടക്കം പലവിധ പ്രതിസന്ധികളാണ് അന്വേഷണ സംഘം നേരിടുന്നത്.

Published

|

Last Updated

കൊല്ലം| കൊല്ലം ഓയൂരില്‍ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി തെരച്ചില്‍ നടത്തുകയാണ് പോലീസ്. വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് ഡിസൈര്‍ കാര്‍ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം. കുട്ടിയെ കാണാതായിട്ട് 20 മണിക്കൂര്‍ പിന്നിടുമ്പോഴും നിര്‍ണ്ണായകമായ ഒരു സൂചനയും പോലീസ് പങ്കുവെക്കുന്നില്ല. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് മുതല്‍ വ്യാജ നമ്പര്‍ പ്ലേറ്റില്‍ അന്വേഷണം വഴിമുട്ടിയത് അടക്കം പലവിധ പ്രതിസന്ധികളാണ് അന്വേഷണ സംഘം നേരിടുന്നത്.

നാട്ടുകാരുടേയും ജനപ്രതിനിധികളടക്കമുള്ളവരുടേയും സഹകരണത്തോടെ നാടാകെ അരിച്ചുപെറുക്കിയിട്ടും ആറ് വയസുകാരി കാണാമറയത്താണ്. ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ചാണ് 6 വയസുകാരി അബിഗേല്‍ സാറയെ വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്.

പ്രതികളെന്ന് കരുതുന്നവര്‍ പാരിപ്പള്ളിയിലെ കടയില്‍ നിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് പോലീസിന് കിട്ടിയ ആകെയൊരു തുമ്പ്. ആ നമ്പറും സ്ഥലവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം തുമ്പില്ലാത്ത അവസ്ഥയിലാണ്. പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം ഒരിഞ്ച് വിടാതെ സിസിടിവികള്‍ അരിച്ചു പെറുക്കി, തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമെന്ന് തിരിച്ചറിഞ്ഞതോടെ ആ അന്വേഷണവും വഴി മുട്ടി.

പാരിപ്പള്ളിയിലെ കടയില്‍ ഫോണ്‍ ചെയ്യാനെത്തിയ സ്ത്രീക്ക് ഒപ്പമുണ്ടായിരുന്ന ആളുടെ രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്. ഫോണ്‍വിളി സന്ദേശങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സൈബര്‍ സംഘം ഉണര്‍ന്നിരിക്കുന്നു. കേസിനെ കുറിച്ച് എന്ത് തുമ്പ് കിട്ടിയാലും വിളിച്ചറിയിക്കാന്‍ 112 എന്ന നമ്പര്‍ നല്‍കിയിട്ടുണ്ട്. ഉന്നത പോലീസ് സംഘം സംഭവസ്ഥലത്ത് കേന്ദ്രീകരിച്ച് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നുണ്ട്. കുറ്റാന്വേഷണത്തില്‍ മികവു തെളിയിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും പ്രത്യേകം വിന്യസിച്ചിട്ടുണ്ട്.