Connect with us

Kerala

വിഴിഞ്ഞം സമരത്തിന് നൂറ് ദിവസം; ഇന്ന് കടലിലും കരയിലും പ്രതിഷേധം

ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറാകാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമായി തുടരാനാണ് സമര സമിതി തീരുമാനം.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് ഇന്ന് നൂറ് ദിവസം പൂര്‍ത്തിയാകും. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറാകാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമായി തുടരാനാണ് സമര സമിതി തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് കടലിലും കരയിലും ഒരുമിച്ച് പ്രതിഷേധം സംഘടിപ്പിക്കും.

ഏഴ് ആവശ്യങ്ങളാണ് സമര സമിതി മുന്നോട്ടു വച്ചത്. ഇതില്‍ ഒന്നുപോലും അംഗീകരിച്ചിട്ടില്ലെന്നാണ് സമര നേതാക്കള്‍ പറയുന്നത്. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയാണ്. നാല് തവണ മന്ത്രിസഭാ ഉപസമിതിയുമായും ഒരുവട്ടം മുഖ്യമന്ത്രിയുമായും ലത്തീന്‍ അതിരൂപത പ്രതിനിധികളും സമര സമിതി നേതാക്കളും ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല.

ജൂലൈ 20നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ സമരം ആരംഭിച്ചത്. പിന്നീട് മുല്ലൂരിലെ വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നില്‍ സമരപ്പന്തല്‍ കെട്ടി. പ്രതിഷേധക്കാര്‍ പലതവണ തുറമുഖ കവാടത്തിന് പൂട്ടുപൊളിച്ച് പദ്ധതി പ്രദേശത്ത് പ്രവേശിച്ച് കൊടിനാട്ടുകയും ചെയ്തു.